ട്രെയിൻ യാത്രക്കാരുടെ ചില്ലറപ്രശ്നം മുതലെടുത്തു കൊള്ളയടിയുമായി പാൻട്രി കരാറുകാർ. കാപ്പി, ചായ കച്ചവടത്തിന്റെ പേരിലാണു ചില്ലറ തട്ടിപ്പു നടത്തുന്നത്. യാത്രക്കാർ ചായയോ കാപ്പിയ വാങ്ങിയശേഷം 10 രൂപ നൽകും. വിൽപനക്കാരൻ ബാക്കി കൊടുക്കാൻ ചില്ലറ ഇല്ലെന്നു പറയും. അപ്പോഴാണു മൂന്നു രൂപയ്ക്കു പകരം രണ്ടു ബിസ്കറ്റുള്ള പായ്ക്കറ്റ് വച്ചുനീട്ടുന്നത്. യാത്രക്കാർക്ക് അതു വാങ്ങുകയേ നിവൃത്തിയുള്ളൂ.ഈ തട്ടിപ്പു തുടങ്ങിയ സമയത്തു ചില്ലറ ഇല്ലെന്ന പരിതപിക്കൽ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അങ്ങനെയില്ല. പത്തു രൂപ കൊടുത്താൽ കാപ്പിക്കും ചായയ്ക്കുമൊപ്പം ബിസ്കറ്റും വച്ചിട്ടുപോകും. ബിസ്കറ്റ് വേണ്ട, ചില്ലറ മതിയെന്നു പറഞ്ഞാലും കേട്ടതായി നടിക്കില്ല.അവർ അടുത്ത സീറ്റിൽ ഇരിക്കുന്നവർക്കു ബിസ്കറ്റ് കൊടുക്കുന്ന തിരിക്കിലായിരിക്കും.
ട്രെയിൻ യാത്ര പതിവില്ലാത്തവർ ചായയ്ക്കും കാപ്പിക്കും ഒപ്പം ബിസ്കറ്റും വാങ്ങണമെന്നു നിയമമുണ്ടെന്നാണു ധരിക്കുന്നത്. പ്രമേഹ രോഗികൾക്കു പഞ്ചസാര ഇടാത്ത കാപ്പിയും ചായയും നൽകണമെന്നു യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെടുന്നു. അതു നൽകുന്നില്ലെന്നു മാത്രമല്ല, മധുരമുള്ള ബിസ്കറ്റ് അടിച്ചേൽപിക്കുകയും ചെയ്യുന്നു.ബിസ്കറ്റ് വിതരണം ചെയ്യുന്നുവെങ്കിലും അതിന്റെ ഗുണമേന്മയെക്കുറിച്ച് ആർക്കും നിശ്ചയമില്ല. ഇത്തരത്തിൽ വിൽപന നടത്തുന്നതു കുറ്റകരവുമാണ്. ട്രെയിനിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മാ പരിശോധന നടത്തണം. ബിസ്കറ്റ് ട്രെയിനുകളിൽ ലഭിക്കും. അതിന്റെ പരിശോധന നടത്തുകയും വില നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ ഇനവും ഇത്തരത്തിൽ പരിശോധനയ്ക്കു വിധേയമാക്കുകയും റെയിൽവേ നിശ്ചയിക്കുന്ന വിലയ്ക്കു വിൽപന നടത്തുകയും വേണം. എന്നാൽ ചായയ്ക്കും കാപ്പിക്കുമൊപ്പം ചില്ലറയ്ക്കു പകരം ബിസ്കറ്റ് നൽകുന്നതിനു റെയിൽവേ അനുമതി നൽകിയിട്ടില്ല. ഈ ബിസ്‌കറ്റ് കഴിച്ചു യാത്രക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരം പറയേണ്ട ബാധ്യതയും റെയിൽവേയ്ക്കില്ല. അംഗീകരിക്കാത്ത ഭക്ഷണം കഴിച്ചു പ്രശ്നം ഉണ്ടായാൽ അവർ എന്തിനു മറുപടി പറയണം? ചായയും കാപ്പിയും വിൽക്കാൻ വരുന്നവർക്കു മൂന്നു രൂപ കൊടുത്തേക്കാമെന്ന മനോഭാവത്തിൽ ബിസ്കറ്റ് വാങ്ങുന്നവരും ഉണ്ട്. തട്ടിച്ചെടുക്കുന്ന പണമെല്ലാം വിൽപനക്കാരൻ പാൻട്രി കരാറുകാരനു നൽകണമെന്ന കാര്യം അധികമാർക്കും അറിയില്ല.
നിശ്ചിത എണ്ണം ബിസ്കറ്റ് പായ്ക്കറ്റുകൾ വിൽക്കണമെന്നു വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കുപ്പിവെള്ളം മുതൽ പല ഭക്ഷണസാധനങ്ങളും കുറഞ്ഞ വിലയ്ക്കു ട്രെയിനിൽ വിൽക്കുന്നു. ഇതിൽ നിന്നെല്ലാം ഒട്ടേറെ ചില്ലറത്തുട്ടുകൾ ലഭിക്കുന്നുണ്ട്. അവയെല്ലാം വിതരണക്കാരനിൽ നിന്നു പാൻട്രി കരാറുകാർ വാങ്ങിവയ്ക്കും. എന്നിട്ടു പത്തിന്റെയും അഞ്ചിന്റെയും നാലഞ്ചു നാണയങ്ങൾ കൊടുത്തുവിടും. ചായയ്ക്കും കാപ്പിക്കും 10 രൂപ കൊടുക്കുന്നവർക്കു മുന്നിൽ ചില്ലറയില്ലെന്നു കാണിക്കാൻ പത്തിന്റെയും അഞ്ചിന്റെയും നാണയങ്ങൾ ഉയർത്തിക്കാട്ടും. പെട്ടുപോയ യാത്രക്കാരൻ ബിസ്കറ്റിൽ വീണുപോകും. ഇതേക്കുറിച്ചു യാത്രക്കാർ റെയിൽവേയ്ക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും ഒട്ടേറെ പരാതികൾ നൽകിയെങ്കിലും കരാറുകാരനെ വിലക്കിയിട്ടുണ്ടെന്ന മറുപടി മാത്രമേ നൽകുന്നുള്ളൂ, നടപടി ഇല്ല.