അമിത വേഗത്തിനൊപ്പം മിക്ക സ്വകാര്യ ബസുകളിലും കാതടപ്പിക്കുന്ന പാട്ടും ശബ്ദകോലാഹലവും. യാത്രക്കാർക്ക് അരോചകമായ പാട്ട് നിർത്തുന്നതാകട്ടെ വാഹന പരിശോധന കാണുമ്പോൾ മാത്രം. യാത്രക്കാർക്കു മിണ്ടാനോ പറയാനോ കഴിയാത്ത വിധം അത്യുച്ചത്തിലാണു സ്വകാര്യ ബസുകളിൽ തട്ടുപൊളിപ്പൻ പാട്ടും ബഹളവും. അസ്വസ്ഥതയ്ക്കിടയാക്കും വിധമുള്ള ശബ്ദ കോലാഹലത്തിനെതിരെ പ്രതിഷേധമുയർത്തുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ബസ് ജീവനക്കാരുമുണ്ട്. പലപ്പോഴും ബസ് സർവീസ് തുടങ്ങുന്നയിടത്തു നിന്ന് ആരംഭിക്കുന്ന പാട്ടുമേളം, സർവീസ് തീരും വരെ തുടരുകയാണ്.
സ്റ്റോപ്പിന്റെ പേര് ക്ലീനർ വിളിച്ചു പറയുന്നതു കേൾക്കാൻ യാത്രക്കാർക്കു ശബ്ദകോലാഹലം കാരണം സാധിക്കാറില്ല. ബസ് വിട്ടശേഷമായിരിക്കും ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതെന്നു സ്ഥലപരിചയമില്ലാത്തവർ അറിയുന്നത്. ഇതോടെ ബസ് നിർത്താൻ ആവശ്യപ്പെടുമ്പോൾ ഇവർക്കു ജീവനക്കാരുടെ ചീത്തവിളിയും അനുഭവിക്കേണ്ടി വരുന്നു. അമിത വേഗത്തിനൊപ്പം പാട്ടും കൂടിയാകുന്നതോടെ പേടിച്ചാണു യാത്രക്കാരുടെ സഞ്ചാരം.
പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ ബസുകളിൽ തുടരുന്ന പാട്ടുമേളം അത്യാവശ്യത്തിനു മൊബൈൽ ഫോൺ ഉപയോഗം പോലും സാധ്യമല്ലാതാക്കുന്നു. അധികൃതരുടെ കർശന പരിശോധനയില്ലാത്തതാണു പാട്ടുകൂത്ത് തുടരാൻ കാരണമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വാഹന പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞാൽ ഡ്രൈവർമാർ തന്നെ സൗണ്ട് സിസ്റ്റം ഓഫാക്കും. ഇല്ലെങ്കിൽ കണ്ടക്ടർമാർ ഓടിയെത്തി സിസ്റ്റം ഓഫാക്കുന്ന കാഴ്ചയും പതിവാണ്.
പരിശോധനാ മേഖല കഴിഞ്ഞാൽ ഉടൻ തന്നെ വീണ്ടും സൗണ്ട് സിസ്റ്റം ഓണാക്കും.ബസ് ഓടിച്ചു കൊണ്ടിരിക്കെ റിമോട്ടിൽ സൗണ്ട് സിസ്റ്റം നിയന്ത്രിക്കുന്ന ഡ്രൈവർമാരെയും കാണാം. ബസിനു പുറത്ത് പോലും കേൾക്കെയാണു സൗണ്ട് സിസ്റ്റത്തിൽ നിന്നുള്ള കാതടപ്പിക്കുന്ന പാട്ടും ബഹളവും