നിലമ്പൂർ ഏറ്റുമുട്ടലിനുശേഷം രണ്ടാമതും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. മേപ്പാടി മുണ്ടക്കൈയിലുള്ള എസ്റ്റേറ്റിലാണ് ആയുധധാരികളായ അഞ്ചംഗസംഘം ഇന്നലെ എത്തിയത്.
മാവോയിസ്റ്റ് നേതാവ് സി. പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ്റ്റേറ്റിലെത്തിയത്. ഇതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാരാണ് മാവോയിസ്റ്റുകളെ കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മാവോയിസ്റ്റുകളുടെ സന്ദർശനം. എന്നാൽ പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. നിലമ്പൂർ ഏറ്റുമുട്ടലിനുശേഷം കേരള, തമിഴ്നാട്, കർണാടക അതിർത്തിയായ ട്രൈ ജംഗ്ഷൻ കേന്ദ്രീകരിച്ച് സി പി ഐ മാവോയിസ്റ്റ് വരാഹിണിയെന്ന പേരിൽ പുതിയ ദളം രൂപീകരിച്ചിരുന്നു.
ഈ ദളത്തിലുള്ളവരാകാം മുണ്ടക്കൈയിലെത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന് മുൻപ് കഴിഞ്ഞമാസം പതിനേഴാംതീയതി തിരുനെല്ലിയിലെ വെള്ളറോടി കോളനിയിലാണ് മാവോയിസ്റ്റുകളെത്തിയത്. സി. പി. മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു നാലംഗസംഘത്തിന്റെ സന്ദർശനം. നിലമ്പൂർ സംഭവത്തിനുള്ള തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടയിലാണ് തുടർച്ചയായി മാവോയിസ്റ്റുകൾ ആയുധങ്ങളുമായി ജനവാസ മേഖലയിലെത്തുന്നത്.