തൃശൂർ പാലിയേക്കരയിലെ ടോൾ കമ്പനി കരാർ ലംഘനം നടത്തുന്നില്ലെന്ന് ദേശിയപാത അതോറിറ്റി റിപ്പോർട്ട് നൽകിയെന്ന് മനുഷ്യാവകാശ കമ്മീഷൻ. കലക്ടറും പൊലീസും ടോൾ കമ്പനിക്ക് അനുകൂല നിലപാടെടുത്തെന്നും കമ്മീഷന്റെ ഉത്തരവിൽ പരാമർശം. കരാർ ലംഘനമെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്ന് കാട്ടി മനുഷ്യാവകാശ കമ്മിഷനും ടോൾ കമ്പനിക്കെതിരായ പരാതി തള്ളി.
നിർമാണങ്ങൾ പൂർത്തിയാക്കാതെ കരാർ ലംഘനവും സമാന്തര പാത അടച്ചുകെട്ടിയും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും മനുഷ്യാവകാശ ലംഘനവും നടത്തുന്നെന്ന് അരോപിച്ച് ടോൾ കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ ടോൾ കമ്പനിയെ അനുകൂലിച്ചെന്നാണ് ഉത്തരവിൽ പറയുന്നത്.നിർമാണങ്ങൾ പൂർത്തിയാക്കുന്നതിലും സമാന്തരപാത അടച്ചതിലും കരാർ ലംഘനമില്ലെന്ന് ദേശീയ പാത അതോറിറ്റി റിപ്പോർട്ട് നൽകി. പരാതിയെ കുറിച്ച് അന്വേഷിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക റിപ്പോർട്ട് നൽകാതെ ദേശീയപാത അതോറിറ്റിയെ പിന്തുണച്ച് ഒഴിഞ്ഞുമാറി. യാത്രക്കാർ ക്രെഡിറ്റ് കാർഡും ഉയർന്ന തുകയും നൽകുന്നതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കി ടോൾ പിരിവ് വൈകാൻ കാരണമെന്ന് ജില്ലാ പൊലീസ് മേധാവിയും റിപ്പോർട്ട് നൽകിയെന്ന് കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ റിപ്പോര്ട്ട നൽകിയതിൽ അന്വേഷണം വേണമെന്ന് ടോളിനെതിരെ പരാതി നൽകിയ കോൺഗ്രസ് ആവശ്യപ്പെട്ടു.
ടോളിനെതിരായ പരാതി പരിഹാരം കാണേണ്ടവയാണെന്ന് വിലയിരുത്തിയെങ്കിലും കേസെടുക്കാനോ തുടർനടപടി സ്വീകരിക്കാനോ കമ്മീഷനും തയാറായില്ല. സിവിൽ കരാറായതിനാൽ ഇടപെടാനുള്ള അതിന്റെ അധികാര പരിധി മനുഷ്യാവകാശ കമ്മീഷനല്ലെന്ന് കാരണം പറഞ്ഞാണ് കമ്മീഷനംഗം കെ.മോഹൻകുമാർ പരാതി തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം.