കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും. കന്നുകാലികളുടെ കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാന വിഷയമായ കാലിച്ചന്തകളുടെ നിയന്ത്രണത്തിലും നടത്തിപ്പിലും കൈകടത്തി, ഭക്ഷണം , തൊഴിൽ എന്നീ മൗലികാവകാശങ്ങളിൽ ഇടപെട്ടു. ഈ രണ്ട് കാരണങ്ങളാലാണ് കശാപ്പ് നിരോധനത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയെയും നിലനിൽക്കുന്ന നിയമങ്ങളെയും പൂർണ്ണമായി ലംഘിക്കുന്ന കേന്ദ്ര വിജ്ഞാപനം അംഗീകരിക്കാനാവില്ല. അതിനാലാണ് നിയമപരമായ നേരിടാനുള്ള തീരുമാനം.
കേരളത്തിന്റെ നിലപാടുകളെ അനുകൂലിക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും. പ്രത്യേക നിയമസഭാ സമ്മേളനവും ചേരും. ഭക്ഷണത്തിനായി കന്നുകാലികളെ കശാപ്പ് ചെയ്യാൻ നിയമപരമായി അനുവാദമുണ്ട്. കേരളത്തിൽ പ്രതിവർഷം 6552 കോടിയുടെ മാട്ടിറച്ചിയാണ് വിൽക്കുന്നത്. 2.52 ലക്ഷം ടൺ മാംസം പ്രതി വർഷം വിപണനം ചെയ്യുന്നുണ്ട്. മലയാളിയുടെ ആഹാരശീലത്തിന്റെയും ആരോഗ്യത്തിന്റേയും അടിസ്ഥാനമായ മാംസഭക്ഷണം നിരോധിക്കുന്നത് സമ്മതിച്ചുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.