മാളുവിന് ഇനി ധൈര്യമായി താൻ ആരാണെന്നു പറയാം. സിവിൽ സർവീസെന്ന സ്വപ്നത്തിലേക്കു നടക്കാം. ഇന്നലെ വരെ ജനിച്ച തീയതിയും അച്ഛനമ്മമാരുടെ പേരും അടക്കം രേഖകളെല്ലാം വ്യത്യസ്തമായിരുന്നു. എന്നാൽ, ഇന്നതെല്ലാം ശരിരേഖകളായി. മാതാപിതാക്കൾ വേർപിരിഞ്ഞ മാളു ഷെയ്ക്കയുടെ അതിജീവനത്തിന്റെ കഥ മനോരമ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. സ്വപ്നങ്ങളിലേക്കു നടക്കാൻ രേഖകൾ തടസ്സമാകുന്നതു മനസിലാക്കിയ ഒരുപറ്റം ഉദ്യോഗസ്ഥരാണ് മാളുവിനെ സ്വപ്നത്തിലേക്കു കൈപിടിച്ചു നടത്തുന്നത്.
മാതാപിതാക്കൾ വേർപിരിഞ്ഞതോടെ അച്ഛനും അമ്മയും തങ്ങളുടെ സൗകര്യത്തിനനുസരിച്ചു പറഞ്ഞ തീയതികൾക്കും പേരുകൾക്കും അനുസരിച്ചായിരുന്നു മാളുവിന്റെ എസ്എസ്എൽസി അടക്കമുള്ള സർട്ടിഫിക്കറ്റുകൾ. ഒന്നു മറ്റൊന്നിനോടു ചേരാത്തത്ര വൈരുധ്യം നിറഞ്ഞത്.
ജനന സർട്ടിഫിക്കറ്റിൽ ജനന വർഷം 1996 എന്നും എസ്എസ്എൽസി ബുക്കിൽ 1995 എന്നും ആയിരുന്നു. ജനന സർട്ടിഫിക്കറ്റിൽ ഷക്കീല ബഷീറെന്നും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാളു എസ്. എന്നും പാസ്പോർട്ടിൽ മാളു ഷെയ്ക്ക എന്നുമായിരുന്നു പേര്. ഈ മൂന്നു പേരും ഒന്നാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് ഇപ്പോൾ ലഭിച്ചത്. ഇനി ഇവൾ എസ്. മാളുവാണ്. രണ്ടാം വിവാഹത്തിനു ശേഷം അമ്മ സുധ എന്ന പേരു സ്വീകരിച്ചപ്പോൾ മാളുവിന്റെ രേഖകളിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് ഫാത്തിമയെന്നും സുധയെന്നും രണ്ടു പേരുണ്ടായിരുന്നു. ഇത് ഒരാളാണെന്നും മാളുവിന്റെ അമ്മയാണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും മാളുവിനു ലഭിച്ചു. മൂന്ന് വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റുകളും ലഭിച്ചതോടെ മാളുവിന് ഇനി ധൈര്യമായി സിവിൽ സർവീസ് എന്ന സ്വപ്നവുമായി മുന്നോട്ടു പോകാം.
മാളുവിന്റെ അതിജീവന കഥ മനോരമ ഞായറാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ മാളുവിന്റെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ ഒട്ടേറെ സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നിരുന്നെങ്കിലും സർട്ടിഫിക്കറ്റുകളിലെ വൈരുധ്യം മൂലം പഠനം സാധ്യമാകില്ലെന്ന നിലയായിരുന്നു.