ആർ.എസ്. എസ്. പരിപാടിയിൽ പങ്കെടുത്ത സി.പി.എം എം.എൽ.എയുടെ നടപടി വിവാദത്തിൽ. ഇരിങ്ങാലക്കുട എം. എൽ.എ കെ.യു. അരുണനാണ് ആർ.എസ്. എസിന്റെ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തപ്പളിളിയും പങ്കെടുത്തു. എന്നാൽ ആർ.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയാണെന്ന് അറിയാതെയാണ് പങ്കെടുത്തതെന്ന് അരുണൻ മനോരമ ന്യൂസിനോട് പറഞ്ഞു
ആർ.എസ്. എസിന്റെ തൃശൂർ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തക വിതരത്തിലാണ് ഉദ്ഘാടകനായി സി.പി.എം എം.എൽ.എ എത്തിയത്. ആർ.എസ്.എസ്. സേവാ പ്രമുഖ് ആയിരുന്ന പി.എസ്. ഷൈനിന്റെ സ്മരാണാർത്ഥമുള്ള ചടങ്ങ് പുസ്തവിതരണം നടത്തിയും വിദ്യാർഥികളെ അനുമോദിച്ചും സി.പി.എമ്മിന്റെ പുതുമുഖ എം.എൽ.എയായ അരുണൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് താലൂക്ക് കാര്യദർശിയടക്കമുള്ള നേതാക്കൾക്കൊപ്പം വേദിയും പങ്കിട്ടു. എന്നാൽ ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നുമാണ് എം.എൽ.എയുടെ വിശദീകരണം.
എന്നാൽ ആർ.എസ്.എസ് അവരുടെ ബോർഡ് വച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തതിന് സി.പി.എമ്മിനുള്ളിൽ പ്രതിഷേധം ഉയരുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ആർ.എസ്.സിനൊപ്പം വേദിപങ്കിട്ടതിന് സി.പി.എമ്മിന്റെ കൊല്ലം മേയർ പദ്മലോചനനെ രാജിവയ്പ്പിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തത് ചൂണ്ടിക്കാട്ടുന്നു. ആർ.എസ്.എസ് പരിപാടി ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് നേതാവിനെ മുസളീം ലീഗ് പുറത്താക്കിയതും ഏതാനും ആഴ്ചകൾക്ക് മുൻപാണ്. ഇതിനിടെ സി.പി.എം എം.എൽ.എയെ വിമർശിച്ച് വി.ടി.ബൽറാം, അനിൽ അക്കര തുടങ്ങിയ കോൺഗ്രസ് എം.എൽ.എമാരും രംഗത്തെത്തി.