മദ്യശാലകള്‍ക്ക് ഇനി തദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ട. ഇതിനായി നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച സിഎജി പരാമർശവും അനുബന്ധ പരാതികളും അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു. രാജു നാരായണ സ്വാമിയെ ഒൗദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിവേണമെന്ന നിയമ ഭേദഗതി കൊണ്ടു വന്നത് യുഡിഎഫ് സർക്കാരാണ്. പഞ്ചായത്തിരാജ്, നഗരപാലികാ നിയമത്തിലെ ഈ ഭേദഗതി പിൻവലക്കാനാണ് പുതിയ ഒാർഡിനൻസ് കൊണ്ടുവരുക. ഇതോടെ മദ്യശാലകൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലാതെ വരും. എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിന് മുന്നോടിയായാണ് നിയമത്തിൽമാറ്റം വരുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. വിഴിഞ്ഞം തുറമുഖക്കരാറിനെ കുറിച്ച് Comptroller and Auditor General നടത്തിയ പരാമർശങ്ങളെ അടിസ്ഥാനമാക്കി ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയമിച്ചു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, കെ.മോഹൻദാസ്, ടി.ജെ.മാത്യു എന്നിവരാണ് അംഗങ്ങൾ. പദ്ധതിയുടെ കൺസെഷൻകാലാവധി 40 വര്‍ഷമാക്കിയത്, കരാറുകാരന് അധികം ലഭിക്കുന്ന വരുമാനം, സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് കണക്കാക്കുന്ന നഷ്ടം എന്നിവ അന്വേഷണ പരിധിയിൽവരും. ആറ് മാസമാണ് കമ്മിഷന്റെ കാലാവധി.
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ രാജു നാരായണ സ്വാമിയെ ഒൗദ്യോഗിക ഭാഷാവകുപ്പിൽ നിയമിച്ചു. കൃഷിവകുപ്പ് ഡയറക്ട്ർ ബിജു പ്രഭാകറുമായുള്ള തർക്കം ഇരുവരുടെയും സ്ഥാനചലനത്തിന് ഇടയാക്കിയിരുന്നു. കേരള ബാങ്കിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.