തൃശൂർ ചേർപ്പിൽ സി.പി.എം_സി.പി.ഐ പോര് തുടരുന്നു. സി.പി.ഐ പ്രവർത്തകരെ സ്വീകരിച്ച സി.പി.എമ്മിന് മറുപടിയുമായി വിവിധ പാർട്ടികളിൽ നിന്നുള്ള അംഗങ്ങളെ വരവേറ്റ് സി.പി.ഐയും രംഗത്തെത്തി. സി.പി.എമ്മിന് പുറമെ കേരളാ കോൺഗ്രസിൽ നിന്നടക്കമുള്ള അംഗങ്ങളെയാണ് കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചത്.
ഇടത് പക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നായ ചേർപ്പിൽ ശക്തികൂട്ടാനും പ്രകടിപ്പിക്കാനും പരസ്പരം മൽസരിക്കുകയാണ് സി.പി.എമ്മും സി.പി.ഐയും. കഴിഞ്ഞ ആഴ്ച പാറളം പഞ്ചായത്തിൽ സി.പി.ഐ വിട്ട നൂറോളം പ്രവർത്തകരെ സി.പി.എം ആഘോഷപൂർവം വരവേറ്റിരുന്നു.
ഇന്നലെ സി.പി.ഐയും അതേ നാണയത്തിൽ മറുപടി നൽകി. സി.പി.ഐ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയാണ് സി.പി.എമ്മിൽ നിന്നടക്കമെത്തിയ പ്രവർത്തകരെ സ്വീകരിച്ചത്. ജനകീയ വിഷയങ്ങളിലെ ജനപക്ഷ നിലപാടാണ് സി.പി.ഐയെ ജനങ്ങൾ വിശ്വസിക്കാൻ കാരണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
സി.പി.എമ്മിന് പുറമെ കേരള കോൺഗ്രസ്, സി.എം.പി, ആർ.എസ്.പി, എന്നീ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരാണ് സി.പി.ഐക്കൊപ്പം ചേർന്നത്.