ഡിജിപി, ടി.പി.സെന്‍കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി. പഴ്സണല്‍ സ്റ്റാഫിലെ എ.എസ്ഐ: അനില്‍ കുമാറിനെ സ്ഥലംമാറ്റി.10 വര്‍ഷമായി കൂടെയുള്ള വിശ്വസ്തനെ മാറ്റിയത് സെന്‍കുമാറിനെ അറിയിക്കാതെയായിരുന്നു. പൊലീസുകാരനെ മാറ്റാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയതും അപൂര്‍വനടപടി.
സർക്കാർ- ടി.പി.സെൻകുമാർ തർക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സെൻകുമാറിന്റെ പേഴ്സണൽ സ്റ്റാഫിന്റെ മാറ്റം. ഇതേ സ്ഥാനത്ത് അടുപ്പക്കാരനെ നിയമിച്ച് സെൻകുമാറിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് സർക്കാർഉദ്ദ്യേശ്യമെന്ന് വ്യക്തം. ഏറെക്കാലമായി സെൻകുമാറിന്റെ സ്റ്റാഫിലുണ്ടായിരു എ.എസ്.ഐ ,ആർ.അനിൽകുമാർ ,ഐ.എം.ജി ഡയറക്ടറായി സെൻകുമാർ പോയപ്പോഴും ഒപ്പമുണ്ടായിരുന്നു. കമ്മിഷണർ ഒാഫീസിലേയ്ക്കാണ് അനിൽകുമാറിനെ മാറ്റിയത്.
തനിക്കെതിരെയുള്ള നിയമനടപടിയ്ക്ക് എഐജി ,ജി.വി.ഗോപാലകൃഷ്ണന് അനുമതി നൽകിയതിൽ വ്യക്തതേടി ,വിവരാവകാശ അപേക്ഷവഴി സര്‍ക്കാരിനെ സമീപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു സർക്കാർ നടപടി. കഴിഞ്ഞ ദിവസം എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് പൊലീസ് ആസ്ഥാനത്തെ ഭരണപരമായ പൂർണ്ണ അധികാരങ്ങൾ നൽകിയും സർക്കാർ ഉത്തരവിറങ്ങിയിരുന്നു. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ സെൻകുമാറിന്റെ നിയമനവും സർക്കാർ മരവിപ്പിച്ചു. ഇതോടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന സൂചനയും അടുപ്പക്കാർക്ക് സെൻകുമാർ നൽകിയിട്ടുണ്ട്.