കസ്റ്റഡിമർദനക്കേസ് അട്ടിമറിക്കാൻ ആഭ്യന്തര സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. ഡിജിപി ടിപി സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വാങ്ങിയ പൊലീസ് ആസ്ഥാനത്തെ എഐജി വി.ഗോപാലകൃഷ്ണന് വേണ്ടി നളിനി നെറ്റോ ഒത്തുകളിച്ചു എന്നാണ് ആരോപണം. കസ്റ്റഡിമർദനത്തിന് ഇരയായ തിരുവനന്തപുരത്തെ ഡോക്ടറാണ് ഹർജിക്കാരന്‍.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ന്യൂറോസർജനായ ഡോക്ടർ മാത്യു എബ്രഹാം , പത്തുവർഷം മുന്‍പ് തനിക്ക് നേരിടേണ്ടിവന്ന കസ്റ്റഡി മർദനത്തിൽ നീതിതേടിയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി ഗോപാലകൃഷ്ണൻ അന്യായമായി കസ്റ്റഡിയിലെടുത്ത് തന്നെ മർദിച്ചുവെന്ന ഡോക്ടറുടെ പരാതിയിലെടുത്ത കേസ് വിചാരണാ ഘട്ടത്തിലാണ്. എന്നാൽ പൊലീസ് മർദനത്തിന് ഇരയായ ഡോക്ടർ ചികിൽസ തേടിയതിന്റെ രേഖകൾ ജനറൽ ആശുപത്രിയിൽ നിന്ന് കാണാതായി. ഇതിൽ സിഐയായിരുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന ഡോക്ടർ മാത്യുവിന്റെ ആവശ്യം വർഷങ്ങളോളം ഫലം കണ്ടില്ല.
എന്നാൽ രേഖകൾ കാണാതായതിന്റെ ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന് വാദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. ഇതോടെ ഡോക്ടർ കോടതിയെ സമീപിച്ചപ്പോൾ ഡോക്ടറുടെ പരാതിയിലും കേസെടുക്കാൻ പൊലീസ് നിർബന്ധിതരായി. എന്നാലീ കേസ് ആവശ്യമില്ലായിരുന്നു എന്നാണ് ആഭ്യന്തര സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ പൊലീസിന് നിയമോപദേശം നൽകിയത്. നിയമവകുപ്പില്‍ ആരോടും ആലോചിക്കാതെ ആയിരുന്നു ഇത്. കേസെടുക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശം പരിഗണിച്ചതുമില്ല.
ഇപ്പോൾ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയുടെ നടപടി സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കസ്റ്റഡിമർദനക്കേസിൽ പ്രതിയായ വി ഗോപാലകൃഷ്ണൻ ഐപിഎസ് നേടി നിലവിൽ പൊലീസ് ആസ്ഥാനത്ത് എഐജിയാണ്. പ്രതിയുടെയും ഒത്താശ ചെയ്യുന്നവരുടെയും ഉന്നത സ്വാധീനങ്ങൾ പരിഗണിച്ച് കേസ് സിബിഐക്ക് വിടണം എന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.