കടുത്തവേനലിന് ഒടുവിൽ മഴയെത്തി. കഴിഞ്ഞ 24 മണിക്കൂറായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നല്ലമഴയാണ് കിട്ടുന്നത്. പേപ്പാറ ഉൾപ്പെടെയുള്ള ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. തെക്കുപടിഞ്ഞാറൻകാലവര്‍ഷം എത്തിയതായുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നണ് പ്രതീക്ഷിക്കുന്നത്.
നിറുത്താതെ പെയ്യുന്ന മഴയുമായി മഴക്കാലം എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴകിട്ടിയത് വൈക്കത്തും മാവേലിക്കരയിലുമാണ്, ആറ് സെന്റി മീറ്റർ വീതം. വരുന്ന നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മധ്യകേരളത്തിലും തെക്കൻജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തിയപ്പോൾ വടക്കൻജില്ലകളിൽ മഴ ശക്തിപ്പെട്ട് വരുന്നേയുള്ളൂ. ഏറ്റവും വരൾച്ച നേരിടുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ 48 മണിക്കൂറായി സാമാന്യം നല്ല മഴകിട്ടുന്നുണ്ട്.
മലയോരമേഖലയിൽ മഴ കനത്തതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ജലനിരപ്പ് ക്രമാതീതമായി താണ പേപ്പാറ സംഭരണിക്കുചുറ്റുമുള്ള അഗസ്ത്യവന മേഖലയിലും മഴ കിട്ടിതുടങ്ങി. 17 ദശലക്ഷം ക്യുബിക്ക് മീറ്ററാണ് പേപ്പാറയിൽ സംഭരിക്കാവുന്നജലം. തലസ്ഥാന നഗരത്തിന്റെ ഏറ്റവും പ്രധാന ജലശ്രോതസ്സായ പേപ്പാറയിലേക്ക് വെള്ളം ഒഴുകിയെത്തിയാലെ കുടിക്കാൻപോലും വെള്ളം കിട്ടൂ എന്ന സ്ഥിതക്കാണ് മഴയുടെ വരവ് ആശ്വാസമാകുന്നത്.