വിഴിഞ്ഞം കരാറിനെതിരെയുള്ള സി.എ.ജി റിപ്പോർട്ടിൽ കോൺഗ്രസിൽ ഭിന്നസ്വരം. റിപ്പോർട്ട് രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർത്ത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശൻ എം.എൽ.എ കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകി. ആരും കത്തുനൽകിയില്ലെങ്കിലും ഇക്കാര്യം ചർച്ച ചെയ്യുമെന്നായിരുന്നു എം.എം ഹസന്റെ പ്രതികരണം
സി.എ.ജി റിപ്പോര്‍ട്ടിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവർ കടുത്തഭാഷയിൽ വിമർശിക്കുമ്പോഴാണ് മറുവശത്ത് റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് െഎ ഗ്രൂപ്പ് നേതാവ് വി.ഡി സതീശൻ രംഗത്തുവന്നിരിക്കുന്നത്. കരാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കരാർ സുതാര്യമാണന്ന് താഴേത്തട്ടിലെ പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ഇതിനായി രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർത്ത് റിപ്പോർട്ട് ചർച്ച ചെയ്യണമെന്നാണ് കെ.പി.സി.സിയ്ക്ക് നൽകിയ കത്തിലെ ആവശ്യം. എന്നാൽ ആരും കത്തുനൽകിയില്ലെങ്കിലും വിഷയം ചർച്ച ചെയ്യുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റ പ്രതികരണം
വി.ഡി സതീശന്റ ആവശ്യത്തെ പൂർണമായും തള്ളാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയാറായില്ല. സിഎജി പറഞ്ഞതിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സി.എ.ജി റിപ്പോർട്ടിലെ പരമാർശത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിനുള്ളിലുണ്ടായിരിക്കുന്ന ഭിന്നസ്വരം മുതലെടുക്കാനായിരിക്കും ഭരണപക്ഷത്തിന്റ ശ്രമം.