തനിക്കെതിരെ നിയമനടപടിക്ക് അനുമതി നല്‍കിയതില്‍ സര്‍ക്കാരില്‍നിന്ന് വ്യക്തതതേടി ഡിജിപി. ടി.പി.സെന്‍കുമാര്‍. വിവരാവകാശ അപേക്ഷവഴി സര്‍ക്കാരില്‍നിന്ന് വിശദാംശങ്ങള്‍ തേടാനാണ് പൊലീസ് മേധാവിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ടി.പി.സെന്‍കുമാറിനെതിരെ നിയമനടപടിക്ക് AIG, ജി.വി.ഗോപാലകൃഷ്ണന് സർക്കാർ അനുമതി നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ,ജി.വി.ഗോപാൽകൃഷ്ണന്റെ പരാതിയിൽ തനിക്കെതിരെയുള്ള നിയമനടപടിയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടിയ്ക്കെതിരെ, കടുത്ത നിലപാടിലേക്ക് പോകാനാണ് ടി.പി.സെൻകുമാറിന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് ഉത്തരവിൽ വ്യക്തത തേടി സർക്കാരിനെ സമീപിക്കുന്നത്.
മറുപടി ലഭിച്ചശേഷം ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് സെൻകുമാറിന്റെ തീരുമാനം. ഡിജിപിയായി എത്തിയശേഷം പൊലീസ് ആസ്ഥാനത്ത് നടത്തിയ സ്ഥലംമാറ്റങ്ങൾ നേരത്തെ സർക്കാർ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമനടപടിയ്ക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവും വന്നത്. ഗോപാലകൃഷ്ണനെ മുൻനിർത്തി തനിക്കെതിരെ കരുക്കൾ നീക്കുന്നത് സർക്കാരാണെന്ന ധാരണയിലാണ് സെൻകുമാർ.പൊലീസ് ട്രയിനിങ് കോളജ് പ്രിൻസിപ്പലായിരുന്ന കാലത്ത് സെൻകുമാർ മാനസികമായി പീഢിപ്പിച്ചെന്നും വ്യാജറിപ്പോർട്ട് ഉണ്ടാക്കിയെന്നുമാണ് പരാതി. 2012 ൽ അന്നത്തെ ആഭ്യന്തരമാന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയെങ്കിലും നടപടി വേണ്ടെന്ന നിലപാടിലായിരുന്നു യുഡിഎഫ് സർക്കാർ. ആ പരാതിയിലാണ് ഇപ്പോൾ നിയമനടപടിക്ക് ജി.വി.ഗോപാലകൃഷ്ണന് സർക്കാർ അനുമതി നൽകിയത്.