ഗംഗേശാനന്ദ തീർഥപാദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ യുവതിക്കെതിരെ ഡിജിപിക്ക് പരാതി. യുവതിയുടെ അമ്മയും ഗംഗേശാനന്ദയുടെ അമ്മയുമാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം റേഞ്ച് ഐജിക്ക് , ഡിജിപി നിർദേശം നൽകി. പേട്ട സ്വദേശിനിയായ യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഗംഗേശാനന്ദയുടെ അമ്മ രണ്ടുദിവസം മുമ്പാണ് ഡിജിപിക്ക് പരാതി നൽകിയത്.വിശദ അന്വേഷണം നടത്താൻ ഐ ജി മനോജ് എബ്രഹാമിന് ഡിജിപി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേർന്ന് ഡിജിപിക്ക് പരാതി നൽകിയത്.
മകൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് പരാതി. മകളുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തിരുന്നു. ഇതിന്റെ വൈരാഗ്യം മൂലം യുവതിയുടെ കാമുകനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ സംഭവം നടക്കുന്ന സമയത്ത് കാമുകൻ സ്ഥലത്തില്ലായിരുനെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുനെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിൽ സ്വാമിയെ രക്ഷിക്കാൻ യുവതിയുടെ അമ്മ നടത്തുന്ന ബോധപൂർവ്വമായ നീക്കമാണ് നിലവിലെ പരാതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.