പ്രതിഷേധ പരിപാടിക്കിടെ മാടിനെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ജോയ് മാത്യു. എങ്ങനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു യുവ നേതാക്കളെന്നും അതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണു ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–
അറിവില്ലായ്മയുടെ അറവുകാർ
എങ്ങനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു നമ്മുടെ നാട്ടിലെ യുവ നേതാക്കൾ -എങ്ങിനെയെങ്കിലും മാധ്യമ ശ്രദ്ധപിടിച്ചുപറ്റുക അതിലൂടെ എംഎൽഎയൊ എംപിയൊ മന്ത്രിതന്നെയോ ആവുക - അതിന്റെ ഏറ്റവും പുതിയ ദ്രഷ്ടാന്തമാണു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഒരു കന്നുകുട്ടിയെ നടുറോട്ടിലിട്ട് ക്രൂരമായി അറുത്ത് മുറിച്ച് ചോരയിറ്റുന്ന മാംസം വീതിച്ചു നൽകിയത് -
അഹിംസാ സിദ്ധാന്തത്തിന്റെ പ്രചാരകരാണു ഇപ്പണി ചെയ്തത് എന്നോർക്കുംബോൾ നമ്മൾ മലയാളികൾ ഗാന്ധിസത്തിന്റെ പുതുപാഠങ്ങൾ കണ്ട്‌ഞെട്ടിപ്പോകും-ഇനി മറ്റൊരു യുവജന സംഘടനയുടെ വിപ്ലവമെന്താണെന്ന് വെച്ചാൽ ബീഫ് ഫെസ്റ്റിവൽ എന്ന പേരിൽ നടുറോട്ടിൽ തീറ്റമൽസരം നടത്തുക-ഫലത്തിൽ ഇതൊക്കെ ആരെയാണു സഹായിക്കുക എന്ന് ഇവർ ആലോചിച്ചിട്ടുണ്ടൊ?
ഒരുകാര്യം എനിക്കു ബോദ്ധ്യമായി വിദ്യാഭ്യാസവും വിവരവും ഉള്ള പുതിയ കുട്ടികളെ ഇമ്മാതിരി അസംബന്ധ നാടകങ്ങളിലൊന്നും കാണുന്നില്ല - കാരണം അവർക്ക് സമാധാനമായി ജീവിച്ചാൽ മതി .അല്ലാതെ ഭരണത്തിന്റെ ശർക്കര ഭരണിയിൽ കയ്യിട്ട് അവർക്ക് നക്കണ്ട- അതുകൊണ്ട് ഞാൻ അവരോടൊപ്പം.–ജോയ് മാത്യു പറഞ്ഞു.
ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂർ സിറ്റി ജംക്‌ഷനിലാണു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകി പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, ഷറഫുദ്ദീൻ കാട്ടാമ്പള്ളി, പി.എ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം, മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്തുവെച്ച് പരസ്യമായി മാടിനെ കശാപ്പുചെയ്ത കുറ്റത്തിനാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കേസെടുത്തത്. കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.