മൂന്നാറിൽ കെട്ടിട നിർമ്മാണത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ കെട്ടിട നിർമ്മാണം പാടില്ലെന്ന് ട്രൈബ്യൂണൽ വ്യകതമാക്കി. ഏലമലക്കാട്ടിലെ മരംമുറി നിർത്തി വയ്ക്കാനും ട്രൈബ്യൂണൽ നിർദേശിച്ചു.
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത നിരവധി കെട്ടിടങ്ങൾ മൂന്നാറിൽ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കെട്ടിട നിർമ്മാണത്തിനു ചെന്നൈ ഹരിത ട്രൈബ്യുണൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മേഖലയിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചർക്കെല്ലാം പഞ്ചായത്തു ലൈസൻസ് നൽകുകയാണ്. ഇതു കയ്യേറ്റത്തെ പ്രോൽസഹിപ്പിക്കുന്നു. അതിനാൽ ഇനി മുതൽ കെട്ടിട നിർമ്മാണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി കൂടി വേണം. രണ്ടര ലക്ഷം ഏക്കർ വരുന്ന ഏലമല കാടുകളിൽ മരം മുറിയ്ക്കുന്നതിനും ട്രൈബ്യുണൽ നിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ അനുമതിയുണ്ടെകിലെ മേഖലയിൽ നിന്ന് മരം മുറിക്കാവൂ എന്നു ട്രൈബ്യുണൽ നിർദേശിച്ചു. വിഷയത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അഡീഷണർ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ അറിയിച്ചു. കയ്യേറ്റം തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായുള്ള നടപടികൾ തുടങ്ങിയതായും സർക്കാർ വ്യക്തമാക്കി.
എന്നാൽ ഇപ്പോഴും മേഖലയിൽ കയ്യേറ്റം തുടരുകയാണെന്ന് കേസിൽ കക്ഷി ചേർന്നു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ട റാമിനെയും കേസിൽ കക്ഷി ചേർത്തു.മൂന്നാർ പഞ്ചായത്തും ഇടുക്കി ജില്ലാ കളക്ടറും കെ.എസ്. ഇബി. യും റിപ്പോർട്ട് നല്കി. കേസ് ആഗസ്റ്റ് 7 ന് വീണ്ടും പരിഗണിക്കും.