ഡിജിപി ടി പി സെൻകുമാറിനെതിരെ കേസ് നടത്താൻ സർക്കാർ അനുമതി. പൊലീസ് ആസ്ഥാനത്തെ എെഎജി ഗോപാലകൃഷ്ണനാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് സെൻകുമാർ റിപ്പോർട്ട് തയ്യാറാക്കിയെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. സെൻകുമാറിനെതിരായ ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണ് നിലവിലെ സർക്കാർ തീരുമാനമെന്നാണ് സൂചന.
2007ൽ ടി പി സെൻകുമാർ മനുഷ്യാവകാശ കമ്മിഷൻ െഎജി ആയിരിക്കെയാണ് ഇവിടെ ഡിവൈഎസ്പിയായിരുന്ന ഗോപാലകൃഷ്ണനെതിരെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ആക്ഷേപത്തിന് ഇടയാക്കിയ പരാമർശം നടത്തിയത്. ചീഫ് സെക്രട്ടറിക്ക് കൈമാറിയ ഇൗ റിപ്പോർട്ടിന്മേൽ സെൻകുമാറിനോട് വിശദീകരണവും ആവശ്യപ്പെട്ടു.
അതിനിടെ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി ഗോപാലകൃഷ്ണൻ ചുമതലയേറ്റു. തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാണിച്ച് ടി പി സെൻകുമാർ തയ്യാറാക്കിയ റിപ്പോർട്ട് പരസ്യമായതോടെ സംഭവം വിവാദമായി. ഇത് സെൻകുമാർ തന്നെ പരസ്യപ്പെടുത്തിയതാണെന്ന ആക്ഷേപമുന്നയിച്ച് ഗോപാലകൃഷ്ണൻ 2012ൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.
അഞ്ച് വർഷമായി നടപടിയില്ലാതിരുന്ന പരാതിയിലാണ് കേസ് നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ നിർദേശം. അതേസമയം ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നാണ് ഡിജിപിയുടെ വിശദീകരണം. പരാതിക്ക് കാരണമായ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ചോർന്നതെങ്ങനെയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.