കേരള സർവകലാശാലയുടെ പ്രസിദ്ധീകരണങ്ങൾക്ക് യുജിസി അംഗീകാരം നഷ്ടപ്പെട്ടു. അക്കാദമിക്ക് ജേർണലുകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും യുജിസി അംഗീകാരത്തിന് നൽകാൻ കേരള സർവകലാശാല. കൂട്ടാക്കിയില്ല. ഇതോടെ ഗവേഷണ വിദ്യാർഥികളും അധ്യാപകരും കടുത്ത പ്രതിസന്ധിയിലായി. കേരള സർവകലാശാലയിലെ മിക്ക വകുപ്പുകൾക്കും ഒന്നോ അതിൽ അധികമോ പ്രസിദ്ധീകരണങ്ങളുണ്ട്. ലേഖനങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, PhD തീസീസിന്റെ സംക്ഷിപ്ത രൂപം എന്നിവ പ്രസിദ്ധീകരിക്കുന്നവയാണ് ഇവ.
പ്രസിദ്ധീകൃത ലേഖനങ്ങളും പ്രബന്ധങ്ങളും ഉണ്ടെങ്കിലേ അധ്യാപകർക്കും വിദ്യാർഥികൾക്കും, ജോലി, സാഥാനക്കയറ്റം എന്നിവ തുടങ്ങി രാജ്യാന്തര പഠന അവസരങ്ങൾ വരെ ലഭിക്കൂ. സർവകലാശാലകളുടെ ജേർണലുകൾക്കും പ്രസിദ്ധീകരണങ്ങൾക്കും യുജിസി അംഗീകാരം വേണം. മൂന്നുതവണ ഇത് സംബന്ധിച്ച് യുജിസി കേരള സർവകലാശാലക്ക് കത്ത് നൽകി. പ്രസിദ്ധീകറണങ്ങളുടെ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള അവസാന കത്ത് ഏപ്രിലാണ് അയച്ചത്, മേയ് 15ന് മുൻപ് ജേർണലുകളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും പട്ടിക നൽകാനുള്ള നിർദ്ദേശമായിരുന്നു യുജിസിയുടെ കത്തിന്റെ ഉള്ളടക്കം. കേരള സർവകലാശാല അനങ്ങിയില്ല.
സമയപരിധികഴിഞ്ഞതോടെ കേരള സർവകലാശാല പ്രസിദ്ധീകരണങ്ങൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടു. ജോലികാത്തിരിക്കുന്നവരും ഉന്നത പഠനത്തിന് അപേക്ഷ നൽകിയവരുമാണ് ആകെ കുഴങ്ങിയത്. ഇവരുടെ പ്രസിദ്ധീകരണങ്ങൾക്ക് ഇതോടെ യാതൊരു വിലയുമില്ലാത്ത നിലയിലായി. മറ്റ് സർവകലാശാലകളുടെ പ്രസിദ്ധീകരണങ്ങൾക്ക് അംഗീകാരം ഉണ്ട്. ജോലി അപേക്ഷകളിലും മറ്റും അവിടുന്നുള്ള വിദ്യാർഥികൾ മുൻഗണന നേടും. കേരള സർവകലാശാല അധികൃതരുടെ ഭാഗത്തു നിന്നുള്ള കടുത്ത അലംഭാവമാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും വലിയ തിരിച്ചടി വരുത്തിവെച്ചിരിക്കുന്നത്.