സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളില്‍ അഞ്ചു മരണം. മലപ്പുറം കക്കാട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. വയനാട്ടിലും കോട്ടയത്തും തിരുവല്ലയിലുമായാണ് മറ്റ് മൂന്നുപേര്‍ മരിച്ചത്.
മലപ്പുറം കക്കാട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് കുറ്റിപ്പുറം സ്വദേശികളായ അബ്ദുല്‍ അസീസും ഷെഹീനുമാണ് മരിച്ചത്. വയനാട് മേപ്പാടിയിലുണ്ടായ അപകടത്തില്‍ റിപ്പണ്‍ സ്വദേശി ചിറയ്ക്കൽ അക്ബറലി മരിച്ചു. അക്ബറലി സഞ്ചരിച്ച ബൈക്കും ടൂറിസ്റ്റ് ബസും ഉച്ചയ്ക്ക്, മേലെ അരപ്പറ്റയ്ക്ക് സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ലയ്ക്ക് സമീപം കുറ്റൂറില്‍ കാറും ഒാട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ പങ്കജാക്ഷനാണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാറും ബസും കൂട്ടിയിടിച്ച് ആനക്കല്ല് സ്വദേശി ജോർജ് തോമസാണ് മരിച്ചത്. പരുക്കേറ്റ ഏഴുപേരില്‍ ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കൊല്ലത്ത് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്.