തിരുവനന്തപുരം∙ ജൂൺ രണ്ടു മുതൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെയും ബീയറിന്റെയും വില കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതൽ 40 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്കു 30 മുതൽ 80 രൂപ വരെയും വർധിക്കും. ബീയറിന്റെ വിലയിൽ കുപ്പിക്കു 10 രൂപ മുതൽ 20 രൂപ വരെയാണു കൂടുന്നത്.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വർധന. ഉദാഹരണമായി വില വർധന നടപ്പാകുമ്പോൾ 750 മില്ലിലീറ്റർ മക്ഡവൽ ബ്രാൻഡിയുടെ വില 20 രൂപ കൂടും. ഇതിന്റെ ഒരു ലീറ്ററിനു 35 രൂപ വർധിക്കും.
ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽനിന്നു 29 ശതമാനമായി ബവ്റജിസ് കോർപറേഷൻ ഉയർത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവർധന.
പുതിയ വിലവർധന സംബന്ധിച്ച നിർദേശം ബവ്കോ എംഡി: എച്ച്.വെങ്കിടേഷ് എല്ലാ ഡിപ്പോ മാനേജർമാർക്കും നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്തു 36 ശതമാനമായിരുന്നു മൊത്ത വിതരണ ലാഭം. തിരഞ്ഞെടുപ്പിനു മുൻപായി അതു 20 ശതമാനമായി കുറച്ചു. ഈ സർക്കാർ വന്നശേഷം അഞ്ചു മാസം മുൻപ് ഇത് 24 ശതമാനമാക്കി ഉയർത്തി. ഇപ്പോൾ 29 ശതമാനവുമാക്കി.
കോർപറേഷന്റെ ഭാരിച്ച നഷ്ടം ഒഴിവാക്കുന്നതിനാണു വില വർധന ഏർപ്പെടുത്തിയതെന്നു വെങ്കിടേഷ് പറഞ്ഞു. കഴിഞ്ഞ മാസം 100 കോടി രൂപയാണു നഷ്ടം. ഇതിൽ 80 കോടി രൂപയും വിവിധ നികുതികളായി ഖജനാവിലേക്കു പോകും.
കോർപറേഷന്റെ യഥാർഥ വാർഷിക നഷ്ടം 20 കോടി രൂപയോളം വരും. പുതിയ നിരക്കു വർധനയിലൂടെ 25 കോടി രൂപയുടെ അധിക വാർഷിക വരുമാനം ബവ്കോ പ്രതീക്ഷിക്കുന്നു. നിലവിൽ 180 ചില്ലറ മദ്യവിൽപന കേന്ദ്രങ്ങളാണു ബവ്കോ നടത്തുന്നത്.
പൂട്ടിയ 90 എണ്ണം പലവിധ എതിർപ്പുകൾ കാരണം ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ പുതിയ മദ്യനയം വരുന്നതോടെ കൂടുതൽ ആശ്വാസം ഉണ്ടാകുമെന്നാണു ബവ്കോയുടെ പ്രതീക്ഷ.