പട്ടാളത്തിന് എതു സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്താമെന്നും നാലാളിൽ അധികം കൂടിയാൽ വെടിവച്ചുകൊല്ലാമെന്നും പ്രസംഗിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കണമെന്ന് ബിജെപി. കോടിയേരി നടത്തിയത് രാജ്യദ്രോഹപ്രസംഗമാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ആരോപിച്ചു. ഇത് ക്രിമിനൽകുററമാണ്. നിയമപരമായി തെറ്റാണ്. ഒരു പൊതുപ്രവർത്തകനിൽനിന്നുണ്ടാവാൻ പാടില്ലാത്തതാണ്. കോടിയേരിക്കെതിരെ സംസ്ഥാന പൊലീസ് കേസെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പു നൽകി. കോടിയേരിക്കെതിരെ ദേശദ്രോഹത്തിനു കേസെടുക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശും ആവശ്യപ്പെട്ടു.
വ്യാഴാഴ്ച, ന്യൂനപക്ഷ സാംസ്കാരിക സമിതികളുടെ കോഓർഡിനേഷൻ കമ്മിറ്റി നടത്തിയ ‘മുഖ്യധാര രാഷ്ട്രീയവും മുസ്‌ലിം ന്യൂനപക്ഷവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യവേയായിരുന്നു കോടിയേരിയുടെ പരാമർശങ്ങൾ. കോടിയേരിയുടെ പ്രസംഗത്തിൽ നിന്ന്: കണ്ണൂരിൽ പ്രത്യേകാധികാര സായുധസേനാ നിയമം (ആംഡ് ഫോഴ്സസ് (സ്പെഷൽ പവേഴ്സ്) ആക്ട്–അഫ്സ്പ) നടപ്പാക്കണമെന്നു പറഞ്ഞതു ബിജെപിയാണ്. ഇതു ബിജെപി സ്വീകരിക്കുന്ന രാഷ്ട്രീയ കുതന്ത്രമാണ്.
കണ്ണൂരിൽ പട്ടാളത്തെ ഉപയോഗിക്കുക എന്നുവച്ചാൽ എന്താണു സംഭവിക്കുക? പട്ടാളവും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടും. ഈ നിയമം പ്രയോഗിച്ച സ്ഥലങ്ങളിൽ ജനങ്ങളും പട്ടാളവുമാണ് ഏറ്റുമുട്ടുന്നത്. ഈ നിയമം പട്ടാളത്തിന് അമിതാധികാരം നൽകുന്നു. പട്ടാളത്തിന് ആരെയും എന്തും ചെയ്യാം. നാലാളിൽ അധികം കൂടിയാൽ വെടിവച്ചു കൊല്ലാം. എതു സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും. ചോദിക്കാനും പറയാനും അവകാശമില്ല. അമിതാധികാരമുണ്ട്. ഇതാണു പട്ടാളനിയമം നടപ്പിലാക്കിയ എല്ലാ സ്ഥലത്തെയും അനുഭവം.’
അതേസമയം, ഇന്ത്യൻ സേനയെ താൻ അപമാനിച്ചു എന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചരണമാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കശ്മീരിലും നാഗാലാൻഡിലും മണിപ്പൂരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ 'അഫ്സ്പ' കേരളത്തിലും നടപ്പിലാക്കണമെന്ന് വാദിക്കുന്ന ആർഎസ്എസ് നിലപാടിനെയാണ് താൻ എതിർത്തതെന്ന്, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കോടിയേരി അവകാശപ്പെട്ടു.
കണ്ണൂരിൽ അത്തരം കരിനിയമം പ്രയോഗിക്കേണ്ട ഒരാവശ്യവുമില്ല. 'അഫ്സ്പ'യെ എതിർത്താൽ സൈന്യത്തെ എതിർക്കലാണ് എന്ന വ്യാഖ്യാനം സംഘപരിവാർ ഗൂഡാലോചനയുടെ ഉൽപ്പന്നമാണെന്നും കോടിയേരി വ്യക്തമാക്കി. വിവാദത്തോടുള്ള കോടിയേരിയുടെ മറുപടി പോസ്റ്റിൽനിന്ന്:
ന്യൂനപക്ഷ സാംസ്കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച "മുഖ്യധാരാ രാഷ്ട്രീയവും മുസ്ലീം ന്യൂനപക്ഷങ്ങളും" എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ ആ പ്രസംഗത്തിലെ ചില വരികൾ അടർത്തിയെടുത്താണ് ചില മാധ്യമങ്ങളും സംഘപരിവാർ പ്രവർത്തകരും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒരു വ്യാജ വിഡിയോ സോഷ്യൽ മിഡിയയിൽ പ്രദർശിപ്പിച്ച്, സിപിഎം പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനമെന്ന് ആരോപിച്ച് പ്രചരിപ്പിച്ചിരുന്നു. സംഘികൾ ആ നുണപ്രചരണം ഏറ്റെടുത്ത് പൊലിപ്പിച്ചു. നിയമ നടപടിയുണ്ടാവുന്ന ഘട്ടമായപ്പോൾ കുമ്മനം രാജശേഖരൻ പ്രസ്തുത ആരോപണത്തിൽ നിന്ന് പിൻമാറി. അതുപോലെയാണ് ചില മാധ്യമങ്ങളുടെ സഹകരണത്തോടെ സംഘികൾ നടത്തുന്ന ഈ പ്രചരണവും. പച്ചക്കള്ളമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പടച്ചുവിടുന്നത്. ഇത് ആർഎസ്എസ് രീതിശാസ്ത്രമാണ്.
ഇത്തരം ആസൂത്രിത കുപ്രചരണങ്ങൾ ആരും വിശ്വസിക്കരുത്. ഇത് പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാൻ സഖാക്കളും സുഹൃത്തുക്കളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.