ടി.പി സെൻകുമാറിന് വേണ്ടി സുപ്രീംകോടതിയിൽ കേസ് വാദിച്ച അഡ്വ.ഹാരിസ് ബീരാനെ കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശത്തിൻറ അടിസ്ഥാനത്തിലാണിത്. മൂന്നുമാസത്തിനിടെ 13 കേസുകളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗൺസിലിനെ മാറ്റാനും തീരിമാനിച്ചിട്ടുണ്ട്.
പത്തുവർഷത്തിലേറെയായി സുപ്രീംകോടതിയിൽ കെ.എസ്.ആർ.ടി.സിയുടെ കേസുകൾ വാദിച്ചിരുന്നത് ഹാരിസ് ബീരാനാണ്. എന്നാൽ ഡി.ജി.പി സ്ഥാനത്ത്നിന്ന് മാറ്റിയ ടി.പി സെൻകുമാറിനുവേണ്ടി സുപ്രീംകോടതിയിൽ വാദിക്കുകയും സർക്കാരിന് പ്രതികൂലമായി വിധി നേടിക്കൊടുക്കുകയും ചെയ്തതോടെയാണ് ഹാരിസ് ബീരാൻ അനഭിമതനായത്. ഹാരിസിനെ മാറ്റാൻ മുഖ്യമന്ത്രി തന്നെ നിർദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കത്ത് ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സി എംഡിയ്ക്ക് കൈമാറി. വി. ഗിരിയാണ് പുതിയ അഭിഭാഷകൻ. ഹൈക്കോടതിയിലെ സ്റ്റാൻറിങ് കൗൺസിൽ ജോൺ മാത്യുവിനെയും ഒഴിവാക്കാൻ തീരുമാനിച്ചു.
മൂന്നുമാസത്തിനിടെ 13 കേസുകളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണിത്. റൂട്ടുകേസുകളടക്കം ഇതിൽ ഉൾപ്പെടുന്നു. എൻ.സി.പി നിർദേശത്തിന്റ അടിസ്ഥാനത്തിൽ മൂന്നുമാസം മുമ്പാണ് ജോൺമാത്യുവിനെ നിയമിച്ചത്. ഇതിനിടെ അടുത്തമാസം 15 മുതൽ ഏഴായിരം രൂപയിൽ താഴെ വരുമാനം ഉള്ള ഒാർഡിനറി സർവീസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താൻ എം.ഡി നിർദേശം നൽകി. ആറര മണിക്കൂറിൽ അധികം ജോലിചെയ്യുന്നവർക്ക് ശേഷിച്ച സമയത്തിന് തുല്യമായ തുക നൽകും. ഏഴായിരം രൂപയിൽ താഴെയുള്ള ഏതെങ്കിലും ഒാർഡിനറി സ്റ്റേ സർവീസുകൾ നിലനിർത്തണമെന്നുണ്ടെങ്കിൽ അവയെ ഡബിൾ ഡ്യൂട്ടിയായി പുനക്രമീകരിക്കണമെന്നും നിർദേശമുണ്ട്.