കന്നുകാലികളുടെ കശാപ്പിനും വിൽപ്പനയ്ക്കും നിയന്ത്രണമേർപ്പെടുത്തിയ കേന്ദസർക്കാർ ഉത്തരവിനെ നേരിടാൻ നിയപരമായി സാധ്യതകൾ തേടുകയാണ് കേരളം. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി കെ രാജു മനോരമ ന്യൂസിനോടു പറഞ്ഞു. കേന്ദ്രതീരുമാനത്തെ ബിജെപിക്കെതിരായ ആയുധമാക്കാനൊരുങ്ങുകയാണ് ഇടതു വലതു മുന്നണികൾ.
പൊറോട്ടയും ബീഫും ഭൂരിപക്ഷം മലയാളികൾക്കും ഒഴിച്ചു കൂടാനാകാത്ത വികാരമാണ്. അതു കൊണ്ടുതന്നെ കേന്ദ്ര നിയന്ത്രണത്തിന്റെ അലയൊലികൾ ഏറ്റവും ബാധിക്കുകയും കേരളത്തെയാണ്. പാലുല്പാദനത്തിൽ രണ്ടു വർഷം കൊണ്ട് സ്വയം പര്യാപ്തത നേടാനുള്ള പരിശ്രമത്തിലാണ് കേരളം. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേയ്ക്ക് കാലികളെ കടത്തുന്നത് നിരോധിച്ചതോടെ ഈ ശ്രമത്തിനും തിരിച്ചടിയാകും. നൂറു കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടും. നിയന്ത്രണം മറികടക്കാനുള്ള നിയപരമായ വഴികളാണ് സംസ്ഥാനം തേടുന്നത്.
നിയന്ത്രണത്തിനെതിരാണ് ജനവികാരവും. പ്രക്യേകിച്ചും റംസാൻ മാസാരംഭത്തിലെ നിയന്ത്രണങ്ങൾ ബിജെപിക്കെതിരായ ആയുധമാക്കാനായിരിക്കും ഇടതു വലതു മുന്നണികളുടെ ശ്രമം. ആർ എസ് എസ് അജണ്ടയാണിതെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. എന്നാൽ ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം വിശദീകരിക്കുന്നത്. ഉത്തരവിൽ വ്യക്തത തേടുന്നതോടൊപ്പം ബീഫിന്റെ പേരിലൊരു രാഷ്ട്രീയ പോരിനും കളമൊരുങ്ങിയിരിക്കുകയാണ്.