അടുക്കളയിലേയ്ക്കും വ്യക്തിഗത താത്പര്യങ്ങളിലേയ്ക്കും നുഴഞ്ഞു കയറുന്ന സംഘപരിവാർ ഫാസിസത്തിനെതിരെ തുറന്നടിച്ച് ഡി.വൈ.എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.മോദിജി ഞങ്ങൾ ബീഫും തിന്നും സമരവും ചെയ്യും എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലാണ് മുഹമ്മദ് റിയാസ് പരിഹാസത്തിന്റെ കെട്ടഴിക്കുന്നത്. സർക്കാർ സ്പോൺസേർഡ് പരിപാടിയായി ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ് മോദി സർക്കാരെന്നാണ് വിമർശനം.
മൂന്നു വർഷത്തെ ജനവിരുദ്ധ ഭരണത്തിനെതിരെയുളള വികാരം മതവർഗ്ഗീയ ധ്രുവീകരണത്തിലൂടെ വഴി തിരിച്ചു വിടാനാണ് കന്നുകാലികളെ കശാപ്പിനായി ചന്തയിൽ വിൽക്കുന്നത് നിരോധിച്ചതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തുന്നു. സർക്കാർ സ്പോൺസേർഡ് പരിപാടിയായി ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞുവെക്കുന്നു.
മൂന്നു വർഷം കൊണ്ട് ആറു കോടി യുവജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് കൊട്ടി ആഘോഷിച്ച് അധികാരത്തിൽ വന്നിട്ട് ആറു ലക്ഷം പേർക്കു പോലും തൊഴിൽ നൽകാൻ കഴിയാതെ പരാജയമായ സർക്കാർ യുവജനസമൂഹത്തെ വർഗ്ഗീയമായി ചേരിതിരിക്കാമെന്ന പ്രതീക്ഷയിലാണ് തീൻേശയിൽ മിന്നൽ ആക്രമണം നടത്തുന്നുവെന്ന് മുഹമ്മദ് റിയാസ് പരിഹസിക്കുന്നു.
വൈദികകാലം മുതല്‍ ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ഗോമാതാപൂജയെന്ന ഊറ്റം കൊളളുന്ന സംഘപരിവാർ വാദം തെറ്റാണെന്ന് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും അടിസ്ഥാനമാക്കി ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടിയിട്ടുളളതാണ്. വേദകാല ആചാരങ്ങളിലെല്ലാം മൃഗബലി നടന്നിരുന്നു. ആര്യൻമാർ ഭക്ഷണത്തിനായി പശുവിനെ കൊന്നിരുന്നുവെന്ന് ഋഗ്വേദത്തിൽ നിന്നു തന്നെ വ്യക്തമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു വെക്കുന്നു.
3500 കോടിയിലധികമാണ് പോത്തിറച്ചി കയറ്റുമതിയിലൂടെ പ്രതിവർഷം ഇന്ത്യ സമ്പാദിക്കുന്നത്. ഇന്ത്യൻ ബീഫും, ഇന്ത്യൻ ലെതറും ലോകപ്രശസ്തമാണു താനും. 2.5 മില്യണ്‍ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഇതില്‍ മുപ്പതു ശതമാനവും സ്ത്രീകളാണ്. വലിയ രീതിയുള്ള തൊഴില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഗോവധ നിരോധനത്തോടെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെന്നും മുഹമ്മദ് റിയാസ് കുറിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 60 % മാംസഭുക്കുകളാണ്, 31% സസ്യഭുക്കുകളും 9% കോഴിമുട്ട ഭക്ഷിക്കുന്ന സസ്യഭുക്കുകളാണ്.യുണെറ്റഡ് നേഷന്‍സ് ഇന്‍ ഫുഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പഠന റിപ്പോര്‍ട്ട് പ്രകാരം കോഴി കഴിഞ്ഞാല്‍ ഇന്ത്യയിലെ മാംസഭുക്കുകൾ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുനത് ബീഫ് ആണ്.26 ലക്ഷം ടണ്‍. ഇന്ത്യയിൽ മാംസാഹാരം കഴിക്കുന്നവരുടെ ജീവിത ശൈലിയായി തന്നെ മാറിയിട്ടുണ്ട്. വർഗ്ഗീയ- വിഘടന ശക്തികളുടെ വർദ്ധിച്ചു വരുന്ന ശക്തിയാണ് പശുവിനെ രാഷ്ട്രീയ ചതുരംഗ പലകയിലേക്ക് കൊണ്ടുവരുന്നതിന്റെ ആണിക്കല്ല്.
ഇത്തരം നീക്കങ്ങൾ സാമ്പത്തികമായി വിപരീത ഫലം മാത്രമാണ് ഉണ്ടാക്കുക. ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റവും, രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭിക്കുന്നതിനുള്ള ഏക വഴി നിഷേധിക്കലുമാണ് മോദി സർക്കാരിന്റെ കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചു കൊണ്ടുളള ഉത്തരവെന്നും മുഹമ്മദ് റിയാസ് പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഭിന്നിപ്പിച്ച് തകർക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച അജണ്ടകളിൽ ചിലതാണ് ഗോവധ നിരോധനവും കപട കന്നുകാലി സംരക്ഷണവും. നാം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളെ ഭിന്നിപ്പിക്കുവാനുള്ള സംഘപരിവാരത്തിന്റെ പുതിയ കുടില തന്ത്രങ്ങളെ ചെറുക്കാൻ മാംസാഹാരികളും, സസ്യാഹാരികളും ഉൾപ്പെടെ പൗരാവകാശത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും മുന്നോട്ട് വരേണ്ടതുണ്ടെന്നും റിയാസ് പറയുന്നു.