വിമർശനങ്ങളും ആക്രമണങ്ങളും സർക്കാരിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പ്രശ്നങ്ങൾ മാത്രമെ ബാധിക്കൂ. എന്തുവന്നാലും ആത്മധൈര്യത്തോടെ മുന്നോട്ടുപോകുമെന്നും പിണറായി പ്രഖ്യാപിച്ചു. ഇടതുസർക്കാരിന്റെ ഒന്നാംവാർഷികാഘോഷങ്ങൾ തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ വി.എസ്. അച്യുതാനന്ദൻ വിട്ടുനിന്നു.
ആയിരം ദീപങ്ങൾ തെളിയിച്ചുകൊണ്ടായിരുന്നു തുടക്കം. ക്ഷേമപെൻഷൻ വിതരണം, ഗ്യാസ് പൈപ് ലൈൻ, ദേശീയപാത വികസനം തുടങ്ങിയ എല്ലാ പദ്ധതികളും ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തുപറഞ്ഞു. ദുർവൃത്തരെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചതെന്ന് പറഞ്ഞ പിണറായി പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ചു.തുടർന്നായിരുന്നു ഈ രാഷ്ട്രീയ പ്രഖ്യാപനം
നെയ്യാറിൽ നിന്ന് അരുവിക്കരയിൽ വെള്ളമെത്തിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. ജി. സുധാകരൻ ഒഴികെ എല്ലാമന്ത്രിമാരും കോവൂർ കുഞ്ഞുമോനും എൻ. വിജയൻ പിള്ളയും വേദിയിൽ സ്ഥാനം നേടി. പ്രതിപക്ഷാംഗങ്ങളും ബിജെപിയും ചടങ്ങ് ബഹിഷ്കരിച്ചു.മന്ത്രി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരായി. ബാലഭാസ്കറിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും ഉണ്ടായിരുന്നു.