തിരുവനന്തപുരം∙ അസമിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ പൈലറ്റ് അച്ചുദേവിന്റെ തിരിച്ചുവരവിനു വേണ്ടി പ്രാർഥനകളോടെ കാത്തിരിക്കുകയാണു ബന്ധുക്കളും അയൽക്കാരും. സുഖോയ് വിമാനം പറത്തുന്നതിൽ അതിവിദഗ്ധനായിരുന്ന അച്ചുവിന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണു പോങ്ങുംമൂട് ഗൗരിനഗർ നിവാസികൾ. വ്യോമസേനാ വിമാനത്തിൽ അസമിലേക്കു പോയ അച്ചുവിന്റെ മാതാപിതാക്കളായ സഹദേവന്റേയും ജയശ്രീയുടേയും ഫോൺ വിളികൾക്കു കാതോർത്തിരിക്കുകയാണ് അവർ. അച്ചു സുരക്ഷിതനാണെന്നാണ് എയർഫോഴ്സ് അധികൃതർ നൽകിയ വിവരമെന്ന് അവർ ഇന്നലെ തേസ്പൂരിൽ നിന്നു ബന്ധുക്കളെ അറിയിച്ചു.
അടുത്ത മാസം അവധിക്ക് അച്ചു എത്തുന്നതു കാത്തിരിക്കുകയായിരുന്നു അയൽക്കാരെല്ലാം. കുടുംബത്തോടൊപ്പം തന്നെ അയൽവീട്ടുകാരുമായും അച്ചു അടുപ്പം പുലർത്തിയിരുന്നു. കോഴിക്കോട് സ്വദേശികളായ സഹദേവനും ജയശ്രീയും ഐഎസ്ആർഒയിലെ ജോലിയുമായി ബന്ധപ്പെട്ടാണു തിരുവനന്തപുരത്തെത്തിയത്. ലയോള സ്കൂളിലായിരുന്നു അച്ചുവിന്റെ പഠനം.
പ്രവേശനപരീക്ഷയെഴുതി വിജയിച്ച് എട്ടാം ക്ലാസ് മുതൽ ഡെറാഡൂണിലെ സൈനിക സ്കൂളായ ആർഐഎംസിയിൽ പഠിക്കാൻ അവസരം ലഭിച്ച അച്ചു അവിടെയാണു പത്താംക്ലാസും പ്ലസ്ടുവും പാസായത്. പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു കമ്മിഷൻഡ് ഓഫിസറായി. പിന്നീടു തേസ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ സ്ക്വാഡ്രൺ ലീഡർ ആയി. എല്ലാ വർഷവും ജൂണിലും ഡിസംബറിലുമാണ് അച്ചു അവധിക്കു നാട്ടിൽ വരാറുള്ളത്. യുദ്ധവിമാനങ്ങൾ പറത്തിയ സാഹസികകഥകൾ അച്ചു അഭിമാനത്തോടെ പങ്കുവയ്ക്കുമായിരുന്നു. കഴിഞ്ഞ 21നായിരുന്നു അച്ചുവിന്റെ പിറന്നാൾ.
എയർഫോഴ്സ് ക്യാംപിലെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊക്കെ അയച്ചുകൊടുക്കുകയും ചെയ്തു. ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും വലപ്പോഴുമൊരിക്കൽ മാത്രമാണ് അച്ചു പോസ്റ്റ് ഇടാറുള്ളത്. പക്ഷേ കഴിഞ്ഞ ചൊവ്വാഴ്ച സുഖോയ് വിമാനം കാണാതാവുന്നതിനു മണിക്കൂറുകൾക്കു മുൻപു പുലർച്ചെ ഒന്നരയോടെ സച്ചു ഈ വർഷത്തെ ആദ്യത്തെ പോസ്റ്റ് ഇട്ടു–സഹോദരി അനുശ്രീയുടെ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു അത്.
തന്റെ വഴി നിശ്ചയിക്കാൻ വിധിയെ അനുവദിക്കുകയും വിധി തനിക്കു നീക്കിവച്ചതു നേടിയെടുക്കാൻ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന ഒരാളാണു താനെന്നാണ് അച്ചുവിന്റെ സ്വയം വിലയിരുത്തൽ. യാത്രകളായിരുന്നു ഏറ്റവും പ്രിയപ്പെട്ട ഹോബി. എല്ലാവരിൽ നിന്നും അൽപസമയത്തേക്ക് അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്തു കാണാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്കു ചെന്നിരിക്കാനാണു മോഹമെന്നു ഫെയ്സ്ബുക്കിൽ അച്ചു എഴുതിയിട്ടുണ്ട്. അതുപോലൊരു യാത്ര പോയിരിക്കുകയാണ് അച്ചുവെന്നും അവൻ ഉടൻ മടങ്ങിയെത്തുമെന്നും വിശ്വസിക്കാനാണു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇഷ്ടം.