പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് ഒരു വർഷം തികയുമ്പോൾ ഒട്ടേറെ വിവാദങ്ങളുണ്ട്; ഒപ്പം നേട്ടങ്ങളും. അതിനിടയിൽ കൗതുകകരങ്ങളായ ചില സംഗതികളും: എത്രയായിരിക്കും മന്ത്രിമാരുടെ ശമ്പളം? അലവൻസ് ഇനത്തില്‍ എത്ര തുക ലഭിക്കും? യാത്രപ്പടി എത്രയായിരിക്കും? ഒരു വർഷത്തിനിടെ മന്ത്രിമാരിൽ ആരെങ്കിലും വിദേശയാത്ര നടത്തിയോ? യാത്ര പോയെങ്കില്‍ എന്തിന്? അറിയാം ആ വിവരങ്ങൾ (2017 മാർച്ച് വരെയുള്ള കണക്കുകൾ)...
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഒരു വർഷകാലയളവിനുള്ളിൽ യുഎഇയും ബഹ്റിനുമാണ് സന്ദർശിച്ചത്. രണ്ടും ഔദ്യോഗിക യാത്രകളായിരുന്നു. നിയമന്ത്രി എ.കെ. ബാലൻ രണ്ട് വിദേശയാത്രകളാണ് നടത്തിയത്. ഒരെണ്ണം നെതർലൻഡിലേക്കും മറ്റൊന്ന് ഫ്രാൻസിലേക്കും. രണ്ടും സ്വകാര്യ യാത്രകളായിരുന്നു. ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി. തോമസ് ഒരു തവണ വത്തിക്കാനിലേക്ക് ഔദ്യോഗിക യാത്രനടത്തി. വനം വകുപ്പ് മന്ത്രി കെ. രാജു സ്വകാര്യ ആവശ്യത്തിനായി ഒരു തവണ യുഎഇ സന്ദർശിച്ചു.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഒരു തവണ യുഎസ്എ സന്ദർശനം നടത്തി. സ്വകാര്യ ആവശ്യത്തിനായിരുന്നു സന്ദർശനം. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറും ധനമന്ത്രി ഡോ. തോമസ് ഐസക്കുമാണ് നിലവിൽ കൂടുതൽ വിദേശ യാത്രകൾ നടത്തിയ മന്ത്രിമാർ. സുനിൽ കുമാർ യുഎഇ, ശ്രീലങ്ക, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ഇതിൽ തോമസ് ഐസക് യുഎസ്എയും യുഎഇയും സ്വകാര്യ ആവശ്യത്തിനായി സന്ദർശിച്ചപ്പോൾ വത്തിക്കാനിൽ ഔദ്യോഗിക ആവശ്യത്തിനായി പോയി. മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ യുഎഇയിലും ശ്രീലങ്കയിലുമായി രണ്ടു വിദേശയാത്രകൾ നടത്തി. രണ്ടും സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു.
സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ അതിഥി സൽക്കാരത്തിന് ഏറ്റവുമധികം പണം ചെലവഴിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 15,19,248 രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ശമ്പളയിനത്തിൽ 3,48,236 രൂപയും യാത്രാപടിയായി 2,32,629 രൂപയും ഫോൺചാർജ് ഇനത്തിൽ 1,59,581 രൂപയും മുഖ്യമന്ത്രി ചെലവിട്ടു.
മന്ത്രി ജി. സുധാകരനാണ് അതിഥി സൽക്കാരത്തിന് ഏറ്റവും കുറച്ച് പണം ചെലവഴിച്ചത്: 27,196. ഈ ഇനത്തിൽ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഒരു ലക്ഷത്തിൽ കുറവ് തുക ചെലവഴിച്ച മന്ത്രിമാർ ഇവരാണ്: എ.സി. മൊയ്തീൻ (33017 രൂപ), സി. രവീന്ദ്രനാഥ് (54845 രൂപ), രാമചന്ദ്രൻ കടന്നപ്പള്ളി (83576 രൂപ).
അഞ്ചു മാസം വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ അതിഥി സൽക്കാരത്തിനായി 57,281 രൂപ ചെലവാക്കി. രാജിവച്ച മറ്റൊരു മന്ത്രി എ.കെ. ശശീന്ദ്രൻ 1,08,808 രൂപയാണ് ഈ ഇനത്തിൽ ചെലവാക്കിയത്. ഏറ്റവും അവസാനമായി മന്ത്രിസഭയുടെ ഭാഗമായ മന്ത്രി എം.എം. മണി 17,485 രൂപയാണ് അതിഥി സൽക്കാരത്തിന് ചെലവഴിച്ചത്.
ആറു മന്ത്രിമാർക്ക് 25 വീതം പേഴ്സണൽ സ്റ്റാഫുകൾ
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിലുമുണ്ട് ചില കൗതുകങ്ങൾ. ഭക്ഷ്യമന്ത്രി, ജലവിഭവ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, വനംമന്ത്രി, കൃഷിമന്ത്രി, റവന്യൂമന്ത്രി എന്നിവർക്ക് 25 പേഴ്സണൽ സ്റ്റാഫുകൾ വീതമാണുള്ളത്. മന്ത്രിസഭയിൽ ഏറ്റവുമധികം പേഴ്സണൽ സ്റ്റാഫുകൾ ഉള്ളതും ഈ മന്ത്രിമാർക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന് 23 പേഴ്സണൽ സ്റ്റാഫുകളാണുള്ളത്. എട്ട് പേഴ്സണൽ സ്റ്റാഫുകൾ മാത്രമുള്ള ഗതാഗതമന്ത്രിയാണ് പിന്നിൽ. ബാക്കി എല്ലാവർക്കും ഇരുപതിൽ അധികം പേഴ്സണൽ സ്റ്റാഫുകളുണ്ട്. അവ ഇങ്ങനെ: വ്യവസായമന്ത്രി-21, ധനമന്ത്രി-23, സഹകരണമന്ത്രി-24, വൈദ്യുതിമന്ത്രി-20, തദ്ദേശസ്വയംഭരണ മന്ത്രി-23, പൊതുമരാമത്ത് മന്ത്രി-24, ആരോഗ്യ മന്ത്രി-24, മത്സ്യബന്ധന, കശുവണ്ടി, ഹാർബർ മന്ത്രി-24, തുറമുഖമന്ത്രി-23, പട്ടികജാതി-പട്ടികവർഗ, നിയമ മന്ത്രി-22, തൊഴിൽമന്ത്രി-23.