പാലാരിവട്ടത്തെ കളിവീട് ഡെ കെയർ സെന്റർ ഉടമ കുട്ടികളെ മുമ്പും മർദിച്ചിരുന്നതായി ആയമാരുടെ മൊഴി. സംസാരിക്കാൻ പ്രായമെത്തുന്നതിന് മുമ്പുള്ള കുട്ടികളെയാണ് മിനി മാത്യു ഉപദ്രവിച്ചിരുന്നതെന്നാണ് ആയമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഉടമ മിനിമാത്യുവിന്റെ ജാമ്യാപേക്ഷ കുന്നുംപുറം മജിസ്ട്രേറ്റ് കോടതി തള്ളി. സംസ്ഥാനത്തെ മുഴുവൻ ഡേ കെയറുകളിലും പരിശോധന നടത്താൻ സംസ്ഥാനസർക്കാര്‍ തീരുമാനിച്ചു.
പാലാരിവട്ടം കളിവീട് ഡെ കെയർ സെന്ററിൽ ഒന്നരവയസുള്ള കുട്ടിയെ സ്ഥാപനയുടമ മർദിച്ച സംഭവത്തെതുടർന്നാണ് ഡേകെയറുകളിൽ പ്രത്യേകസമിതിയെ കൊണ്ട് പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഡേകെയറുകളുടെ നിയന്ത്രണം സാമൂഹിക നീതിവകുപ്പിന് കീഴിലാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പറഞ്ഞു.
അതേ സമയം ഡെകെയറിലെ ആയമാർ സ്ഥാപനയുടമ മിനി മാത്യുവിനെതിരെ പാലാരിവട്ടം പൊലീസിൽ മൊഴി നൽകി. കുസൃതികാണിക്കുമ്പോഴും ഡെ കെയറിൽ മൂത്രമൊഴിക്കുമ്പോഴും മിനി കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. കേസിൽ അറസ്റ്റിലായ മിനിമാത്യു റിമാൻഡിലാണ്.