മുന്നണിമാറ്റത്തെച്ചൊല്ലി ജെഡിയു സംസ്ഥാനനേതാക്കൾക്കിടയിൽ കടുത്തഭിന്നത. യുഡിഎഫ് വിടണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നിലനിൽക്കെ ഇന്നത്തെ സംസ്ഥാന കൗൺസിൽ നിര്‍ണായകമാവും. ആരോഗ്യകാരണങ്ങളാൽ സംസ്ഥാന അധ്യക്ഷൻ എം.പി.വീരേന്ദ്രകുമാറിന് പകരം വർക്കിങ് പ്രസിഡന്‍റിനെ നിയോഗിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരും
പാലക്കാട് ലോകസ്ഭാ സീറ്റിൽ പാർട്ടി അധ്യക്ഷൻ തോറ്റനാൾ മുതൽ ആരംഭിച്ച പിണക്കം ജെഡിയുവിലെ ഒരു വിഭാഗം കോൺഗ്രസുമായി തുടരുകയാണ്. എം.പി.വീരേന്ദ്രകുമാറിന് യുഡിഎഫ് നൽകിയ രാജ്യസഭാസീറ്റ് ഉൾപ്പടെ രാജിവച്ച് ഇടതുപക്ഷത്തേക്ക് പോകണമെന്നാണ് ഒൗദ്യോഗിക വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ യുഡിഎഫിനൊപ്പം നിൽക്കുമെന്നും പാർട്ടി പിളരുമെന്നുമാണ് മറുവാദം. മാസങ്ങളായി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ നിൽക്കുന്ന ആശങ്ക പരിഹരിച്ച് അന്തിമതീരുമാനം എടുക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിൽ പൊതുവെയുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഭാരവാഹിയോഗവും കൗൺസിലും കോഴിക്കോട് ചേരുന്നത്. ആരോഗ്യകാരണങ്ങളാൽ സംസ്ഥാന അധ്യക്ഷൻ എം.പി.വീരേന്ദ്രകുമാർ സംഘടനാരംഗത്ത് സജീവമല്ല.
വർക്കിങ് ചെയർമാൻ വേണമെന്ന ആവശ്യമാണ് ഒരുവിഭാഗം പാർട്ടിക്കുള്ളിൽ ഉയർത്തുന്നത്. എം.വി.ശ്രേയാംസ് കുമാറിനെ ഒൗദ്യോഗിക പക്ഷം മുന്നോട്ടുവയ്ക്കുമ്പോൾ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന അവകാശവുമായി മനയത്ത് ചന്ദ്രനാണ് എതിർപക്ഷത്ത്. കോഴിക്കോട്, കണ്ണൂർ ജില്ലാകമ്മിറ്റികളുടെ കടുത്ത എതിർപ്പാണ് ഇടതുമുന്നണി സ്വാഗതം പറഞ്ഞിട്ടും മുന്നണിമാറാൻ ജെഡിയുവിന് തടസം. മാത്രവുമല്ല ഐക്യജനതാദളിൽ ലയിച്ചതോടെ സംസ്ഥാന ഘടകത്തിന്റെ രാഷ്ട്രീയതീരുമാനങ്ങളിലും കേന്ദ്രനേതൃത്വത്തിന്റെ പിടിയുണ്ട്