മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകാവുന്ന പരാമര്‍ശമുണ്ട്. പുസ്തകമെഴുതുന്നത് അറിയിച്ചിട്ടുണ്ട്. എന്നാൽ ഉളളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടും അറിയിച്ചില്ല. കൂടുതല്‍ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ജേക്കബ് തോമസിന്റെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥയുടെ പ്രകാശന ദിവസവും വിവാദമായിരുന്നു. പുസ്തകം പ്രകാശിപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയിരുന്നു. തുടർന്ന് പ്രകാശനച്ചടങ്ങ് റദ്ദാക്കുകയും ചെയ്തു. ഐഎഎസ്-ഐപിഎസ് തലത്തിൽ വൻ എതിർപ്പ് ഉയർന്നതാണ് കാരണം. നിയമപ്രശ്നങ്ങൾ ഉള്ളതിനാലാണ് പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുസ്തക രചനയ്ക്ക് ജേക്കബ്ബ് തോമസ് സർക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഇത് ഔദ്യോഗ രഹസ്യ നിയമത്തിന്റെയും സർവീസ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് മുതിർന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇപ്പുസ്തകം പ്രകാശനം ചെയ്യുന്നതിലുള്ള അനൗചിത്യവും അവർ അറിയിച്ചു. മുഖ്യമന്ത്രിതന്നെ പിന്നീട് ഇത് സ്ഥിരീകരിച്ചു.
കെ.സി ജോസഫും ജേക്കബ്ബ് തോമസിന്റെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകിയിരുന്നു. കോണ്‍ഗ്രസുകാര്‍ ചടങ്ങ് അലങ്കോലമാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോട്ട് കണക്കിലെടുത്താണ് പ്രഖ്യാപിച്ച ചടങ്ങ് റദ്ദാക്കിയതെന്നും ജേക്കബ് തോമസ് അറിയിച്ചു. ബാർകേസിൽ കെ എം മാണിക്കും ബാബുവിനും എതിരായ അന്വേഷണരീതി തുടരേണ്ടതില്ല എന്നതീരുമാനം ഉണ്ടായതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് പരോക്ഷസൂചന പുസ്തകത്തിലുണ്ട്.
ബിജു രമേശിന്റെ രഹസ്യമൊഴിയിൽ നാലു പേജ് ബാബുവിനെതിരായിരുന്നു. എന്നാൽ അന്വേഷണത്തോട് രമേശ് ചെന്നിത്തലക്ക് വിയോജിപ്പില്ലായിരുന്നെന്നും പറയുന്നു. സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന് നിർബന്ധിച്ചപ്പോഴാണ് ഫയർഫോഴ്സ് മേധാവിസ്ഥാനത്ത് നിന്ന് നീക്കിയത്. പല കാര്യങ്ങളിലും ജനവിരുദ്ധനെന്ന് ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു.