അംഗപരിമിതരായ വിദ്യാർഥികള്‍ക്കായുള്ള അധ്യാപകരുടെ എണ്ണം സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. നാനൂറ്റി എൺപത് അധ്യാപകരെ എസ്എസ്എ ഈ വർഷം പിരിച്ചുവിട്ടു. സംസ്ഥാന സർക്കാരിന്റെ ധനസഹായം കിട്ടിയില്ലെന്ന് എസ്.എസ്.എയുടെ വിശദീകരണം.
ഒരു ലക്ഷം അംഗപരിമിതരായ വിദ്യാർഥികൾ സംസ്ഥാനത്തുണ്ട്. ഇവരെ വീട്ടിലെത്തി പഠിപ്പിക്കാനായി എസ്.എസ്.എ ആയിരത്തി ഇരുന്നൂറ്റി എൺപത്തിയഞ്ച് അധ്യാപകരെ പ്രതിവർഷം കരാര്‍ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ആനുപാതികമായി അധ്യാപകരുടെ എണ്ണം വളരെ കുറവാണെന്നിരിക്കെ നിലിവിലുള്ളവരെ പോലും പിരിച്ചുവിട്ടാൽ ഭിന്നശേഷി വിദ്യാർഥികളുടെ പഠനം മുടങ്ങു. കേന്ദ്രഫണ്ടിന്റെ കുറവ് കാരണം നേരത്തെ അധ്യാപകരുടെ എണ്ണം വെട്ടികുറച്ചപ്പോൾ സംസ്ഥാന സർക്കാർ ധനസഹായം നൽകി അധ്യാപകരെ പുനർനിയമിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഈ വിഹിതം കിട്ടാതായതോടെയാണ് എസ്എസ്എ വീണ്ടും അധ്യാപകരുടെ എണ്ണം വെട്ടിക്കുറച്ചത്.
തിങ്കള്‍ ചൊവ്വ ദിവസങ്ങളിൽ സ്കൂൾ സന്ദർശനവും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭിന്നശേഷിക്കാരുടെ ഗൃഹസന്ദർശനവും വെളളിയാഴ്ച ആസൂത്രണ യോഗവും ശനിയാഴ്ച റമഡിയൽ ക്ലാസുമാണ് റിസോഴ്സ് അധ്യാപകുടെ ജോലി. ഒരു പഞ്ചായത്തിന് ഒരു അധ്യാപകൻ എന്നതാണ് നിലവിലെ തോത്. അധ്യാപകരുടെ എണ്ണം കുറച്ചതോടെ മാസത്തിലൊരിക്കൽ പോലും വിദ്യാർഥികളെ വീട്ടിലെത്തി പഠിപ്പിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും.