പബ്ളിക് സർവീസ് കമ്മിഷന്റെ പ്രവർത്തനങ്ങളിൽ ഗുരുതമായ ക്രമക്കേടുകളെന്ന് കംപ്ട്രോളർ ആന്റ് ഒാഡിറ്റർ ജനറലിന്റെ(സിഎജി) റിപ്പോർട്ട്. അനർഹർക്ക് ജോലികിട്ടുന്നതിനും നിയമനങ്ങൾ അനന്തമായി വൈകുന്നതിനും പി.എസ്.സിയുടെ പിടിപ്പുകേട് കാരണമായി. സംവരണം അട്ടിമറിക്കപ്പെട്ടതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
128 തസ്തികകളിലായി 452 ഒഴിവുകളിൽ പി.എസ്.സി വിജ്ഞാപനം വൈകിപ്പിച്ചു. ഏഴുവർഷത്തോളം വിജ്ഞാപനം വൈകിയത് കാരണം നിയമനം നടന്നില്ലെന്ന് മാത്രമല്ല, നിരവധിപേർക്ക് സർക്കാർ ജോലിയ്ക്കുള്ള അവസരം നഷ്ടമായി.സംവരണചട്ടങ്ങൾ വൻതോതിൽ അട്ടിമറിക്കപ്പെട്ടു.നിയമനം ലഭിച്ചവർ ജോലിയ്ക്ക് ഹാജരാകാത്തതിനെ തുടർന്നുണ്ടായ ഒഴിവുകള്‍ പുതിയ തസ്തികളായാണ് പിഎസ് സി കണക്കാക്കിയത്. ഇത് കാരണം അർഹരായ പലർക്കും ജോലിക്കുള്ള അവസരം നഷ്ടപ്പെടുകയും അനർഹർ ജോലിയിൽ കയറുകയും ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു.
സംവരണം അട്ടിമറിക്കപ്പെട്ട ഒഴിവുകൾ പുനസ്ഥാപിക്കണമെന്ന് സിഎജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ നിയമനങ്ങൾക്ക് നിലവിലുള്ള കേന്ദ്ര മാനദണ്ഡങ്ങൾ പി.എസ്.സി അട്ടിമറിച്ചു. ഇത് പ്രത്യേക പരിഗണ അർഹിക്കുന്നവരുടെ അവകാശങ്ങളുടെ ലംഘനമാണ്. 40 ശതമാനത്തിന് മുകളിൽ കാഴ്ച പരിമിതിയുള്ളവർക്ക് കേട്ടെഴുത്തുകാരെ നൽകിയില്ല. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ ചില തസ്തികളിൽ 83 ശതമാനം വരെ വിജ്ഞാപനങ്ങൾ വൈകിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കുന്നതിലും തുടർ നടപടികളിലും പി.എസ്.സി വീഴ്ചവരുത്തിയതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.