തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി പദ്ധതി സംസ്ഥാനത്ത് പാളി. നായ്ക്കളെ പിടിയ്ക്കുന്നതിന് ആളെകിട്ടുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. മലബാറിൽ പദ്ധതി നടത്തിപ്പേറ്റെടുത്ത ബെംഗളൂരുവിലെ ഏജൻസി പിന്മാറിയതും വകുപ്പിന് തലവേദനയായി.
നായ്ക്കളിൽ വന്ധ്യംകരണം സജീവമായി നടപ്പാക്കാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. പദ്ധതി നടത്തിപ്പ് ഫലപ്രദമല്ലാത്തതിനാൽ തെരുവ് നായ ശല്യം പഴയപടി തുടരുന്നു. എബിസി പദ്ധതിയുടെ നടത്തിപ്പിനായി ഏജൻസികളെ അന്വേഷിച്ച് മൃഗസംരക്ഷണ വകുപ്പ് കുഴങ്ങി. ബാംഗ്ലൂര്‍ ആനിമൽ റൈറ്റ് ഫണ്ട് തുടക്കത്തിൽ തന്നെ പിന്മാറിയതോടെ മലബാറിൽ വന്ധ്യംകരണം നടത്താനായിട്ടില്ല. കോഴിക്കോട് കോർപ്പറേഷൻ പരീശിലപ്പിച്ചെടുത്ത അഞ്ച് തൊഴിലാളികൾ മാത്രമാണ് നായ്ക്കളെ പിടിക്കാനുള്ള മലബാറിലെ ഏകആശ്രയം. കൂടുതൽ തൊഴിലാളികളെ പരിശീലിപ്പിക്കാനും തദേശസ്ഥാപനങ്ങൾക്കായിട്ടില്ല.
ഒന്നരക്കോടി രൂപ പദ്ധതി നടത്തിപ്പിനായി കോഴിക്കോട് ജില്ലാപഞ്ചായത്ത് നീക്കിവെച്ചിട്ടും ഏറ്റെടുക്കാൻ ആളില്ല. ഒരു പട്ടിയെ വന്ധ്യംകരിക്കാൻ ആയിരത്തഞ്ഞൂറ് രൂപയാണ് വാഗ്ദാനം പക്ഷെ പട്ടിപിടുത്തത്തിനായി തൊഴിലാളികളില്ല. ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. മൊബൈൽ വന്ധ്യംകരണ യൂണിറ്റ് വാങ്ങാനായിരുന്നു തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്നത് പിന്നീട് ജില്ലയിൽ പലയിടങ്ങളിലായി വികേന്ദ്രീകരിച്ച് വന്ധ്യംകരണ യൂണിറ്റുകൾ രൂപീകരിക്കാൻ തീരുമാനിയ്ക്കുകയായിരുന്നു. പദ്ധതികൾ പലവിധത്തിൽ മാറിമറഞ്ഞെങ്കിലും നായ്ക്കൾ പെറ്റുപെരുകുന്നത് മാത്രം മിച്ചം.