പത്തുമാസത്തിനിടെ തെരുവുനായ്ക്കൾ അഞ്ചുപേരുടെ ജീവനെടുത്ത തിരുവനന്തപുരം ജില്ലയിൽ നായ്ക്കളെ വന്ധ്യംകരിക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്ക് താൽപര്യമില്ല. 73 പഞ്ചായത്തുകളിൽ 48 എണ്ണം മാത്രമാണ് കഴിഞ്ഞ സാമ്പത്തികവർഷം പണം ചെലവഴിച്ചത്. ആറ്റിങ്ങൽ ബ്ലോക്കിലൊഴിച്ച് മറ്റെല്ലായിടത്തും വന്ധ്യംകരണ ജോലികൾ നിലച്ചിരിക്കുകയാണ്.
പുല്ലുവിളയിൽ നായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ ദാരുണമായ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചത്. ജില്ലയിലെ പതിനൊന്ന് ബ്ലോക്കുകളിൽ പത്തിടത്തും വന്ധ്യം കരണ സെന്ററുകൾ തുറന്നു. പഞ്ചായത്തുകൾക്ക് നായ്ക്കളെ ഇവിടെയെത്തിച്ച് വന്ധ്യംകരിക്കാം. എന്നാൽ 73 പഞ്ചായത്തുകളിൽ 48 പഞ്ചായത്തുകൾ മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. ബാക്കിയുള്ള പഞ്ചായത്തുകൾ ഒരു തുക പോലും കഴിഞ്ഞവർ·ഷം ചെലവഴിച്ചില്ല. സാമ്പത്തിക വർഷം അവസാനിച്ചതിനാൽ ഒൻപത് ബ്ലോക്കുകളിലും വന്ധ്യംകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. വീണ്ടും ബജറ്റിൽ തുക വകയിരുത്തിയെങ്കിലേ ഇവ പുനരാരംഭിക്കുകയുള്ളു. അതുവരെ നായ്ക്കൾ പെറ്റുപെരുകുകയും സാധാരണക്കാരുടെ ജീവനെടുക്കുകയും ചെയ്യുമെന്ന് ചുരുക്കം. നിർബന്ധിത പ്രവർത്തനങ്ങളെന്ന പേരിൽ പഞ്ചായത്തുകൾക്ക് തുക ചെലവഴിക്കാവുന്നതേയുള്ളു.എന്നാൽ ആരും മെനക്കെടാറില്ല. ജില്ലാ പഞ്ചായത്തും ഇത്തവണ ഒരുപൈസപോലും ബജറ്റിൽ നീക്കിവച്ചിട്ടില്ല. കഴിഞ്ഞ വർഷം രണ്ടായിരത്തി ഇരുനൂറ്റി അറുപത്തിയേഴ് തെരുവുനായ്ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്. ഏറ്റവും കൂടുതൽ പുല്ലുവിള ഉൾപ്പെടുന്ന കരിങ്കുളം പഞ്ചായത്തിൽ. നൂറ്റിഅറുപത്. 2012ൽ ന് ശേഷം തെരുവുനായ്ക്കളുടെ കണക്കെടുക്കാൻ പോലും ജില്ലപഞ്ചായത്ത് തയാറായിട്ടില്ല.