കുട്ടികൾ കുറഞ്ഞതിനാൽ സർക്കാർ-എയ്ഡഡ് മേഖലയിൽ മൂവായിരത്തി എഴുനൂറ്റി മുപ്പത്തിമൂന്ന് അധ്യാപകർക്ക് തസ്തിക നഷ്ടമായെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ. അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി ഇവർക്ക് ശമ്പളം നൽകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്തവരുടെ എണ്ണം 34 ലക്ഷംകവിഞ്ഞെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ രേഖാമൂലം അറിയിച്ചു.
സംസ്ഥാനത്തെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ചോദ്യോത്തരവേള. എംപ്ലോയ്മെന്റ് എക്സചേഞ്ചിൽ റജിസ്റ്റർ തൊഴിൽ കാത്തിരിക്കുന്നവർ 34, 66, 551 പേർ. ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിൽ 5, 14, 873. കുറവ് വയനാട് ജില്ലയിൽ 89, 363. കുട്ടികൾ കുറഞ്ഞതിനാൽ അധ്യാപകർക്ക് തസ്തിക ഇല്ലാത്ത അവസ്ഥയാണ്.
സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രീപ്രൈമറി വിഭാഗം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് എസ്ഇആർടി പഠന റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 215 പ്രവൃത്തികൾ പൂർത്തികരിക്കാൻ 2063 കോടിരൂപ ചെലവിട്ടുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യ പ്രയോഗിക്കുന്നു. എന്നാൽ പ്ലാസ്റ്റിക് ആവശ്യത്തിന് കിട്ടുന്നില്ല.
പ്ലാസ്റ്റിക് കുന്നുകൂടിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരള മിഷനെ അറിയിക്കണമെന്ന് മന്ത്രി കെ.ടി. ജലീൻ ആവശ്യപ്പെട്ടു. കാട്ടുതീകാരണം 2986 ഹെക്ടർ പ്രദേശത്തെ കാട് കത്തിനശിച്ചുവെന്ന് മന്ത്രി കെ. രാജു രേഖാമൂലം അറിയിച്ചു.