റോഡിനു നടുവിലെ തൂണിൽ ഉറപ്പിച്ച പാലത്തിലൂടെ കുതിച്ചുപായുന്ന ട്രെയിൻ, റോഡിനു മധ്യത്തിൽ മുകളിലായി മെട്രോ സ്‌റ്റേഷൻ. റോഡിനു ഇരുവശങ്ങളിൽനിന്നും സ്‌റ്റേഷനിലേക്ക് കയറാൻ പടവുകളും എസ്കലേറ്ററും ലിഫ്റ്റും. സ്‌റ്റേഷനകത്ത് വിമാനത്താവളത്തിനൊപ്പമുള്ള ആഡംബരം..ഇതൊരു കാണേണ്ട കാഴ്ച മാത്രമല്ല, അനുഭവിക്കേണ്ട യാത്രകൂടിയാണ്.
ഒന്നുറപ്പ്, കൊച്ചി മെട്രോ രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ള ഏതു മെട്രോയെക്കാളും മികച്ചതാണ്. കൊച്ചിയിലെ വേൾഡ്ക്ലാസ് മെട്രോ കാഴ്ചകളിലേക്ക് സ്വാഗതം.
റെയിൽവേ സ്‌റ്റേഷനോ, കെഎസ്ആർടിസി ബസ് സ്റ്റാൻഡോ ആയി മെട്രോ സ്‌റ്റേഷനെ താരതമ്യം ചെയ്യരുത്. റോഡിൽ നിന്നു പടികൾ കയറി ഒന്നാം നിലയിലെത്തുമ്പോൾ കമനീയമായ കാഴ്ചകളാണ് വരവേൽക്കുന്നത്. പശ്‌ചിമ ഘട്ടത്തിന്റെ അഴക് ഇതൾവിരിക്കുന്ന കാഴ്ചകൾ. ഓരോ സ്‌റ്റേഷനും ഓരോ വിഷയങ്ങളാണ് പ്രമേയം.
കൊച്ചിയുടെ പഴമയും വാണിജ്യ സംസ്കാരവും സമുദ്ര സഞ്ചാരപ്പെരുമയും പൂക്കളും പക്ഷികളും മൽസ്യങ്ങളുമെല്ലാം സ്‌റ്റേഷനുകളിൽ പുനർജനിക്കുന്നു. ഇത്തരമൊന്ന് മറ്റെങ്ങുമില്ല. ടിക്കറ്റ് കൗണ്ടറിൽ നിന്നും സിംഗിൾ ടിക്കറ്റും സ്മാർട്കാർഡ് രൂപത്തിലുള്ള ടിക്കറ്റും ലഭിക്കും. ടിക്കറ്റ് എടുത്ത് തൊട്ടുമുകളിലേക്ക് കയറിയാൽ പ്ലാറ്റ്ഫോം. അങ്ങോട്ട് കടക്കാൻ ചെറിയ വിക്കറ്റ് ഗേറ്റ് നൽകിയിരിക്കുന്നു. കാർഡ് 'സ്വൈപ്' ചെയ്യുമ്പോൾ ഗേറ്റ് തുറക്കും. പ്ലാറ്റ്ഫോമിൽ കയറിയാൽ ട്രെയിൻ എത്തുമ്പോൾ അകത്തുകയറാം.
കിടിലൻ മെട്രോ ട്രെയിൻ
ട്രെയിന്റെ വാതിൽ തുറക്കുമ്പോൾ ചെണ്ടകൊട്ടും മേളവും കേൾക്കാം. മലയാളിക്ക് പരിചയമുള്ളൊരു മ്യുസിക് ഇട്ടതാണെന്നു മാത്രം. ട്രെയിൻ സ്‌റ്റേഷനിലെത്തുമ്പോൾ, ആ സ്‌റ്റേഷന്റെയും സമീപപ്രദേശങ്ങളുടെയും പ്രത്യേകതകൾ എൽഇഡി സ്‌ക്രീനിൽ സൂം ചെയ്തു കാണിക്കും. മറ്റൊരു മെട്രോയിലും ഇത്തരമൊരു സൗകര്യമില്ല. തൊട്ടടുത്ത സ്‌റ്റേഷന്റെ അറിയിപ്പും ട്രെയിനിലുണ്ടാകും.
രാജ്യാന്തര നിലവാരമുള്ള ഇന്റീരിയറാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. ഫുൾ എയർ കണ്ടീഷൻഡ് ആണ് കൊച്ചി മെട്രോ. കുലുക്കമോ ബഹളമോ ഒച്ചപ്പാടോ ഇല്ല. ഏറ്റവും ആധുനികമായ സ്‌റ്റെയിൻലെസ് സ്‌റ്റീൽ കോച്ചുകളാണ് മെട്രോയുടേത്. സീറ്റ് 136 മാത്രമേ ഉള്ളൂവെങ്കിലും നിൽപ്പുയാത്രപോലും തൃപ്തികരമായിരിക്കും. ഇരുന്നും നിന്നുമായി 975 പേർക്ക് യാത്രചെയ്യാം.