മഞ്ചേരി മെഡിക്കൽ കോളജിൽ കഠിനവേദനയുമായി എത്തുന്ന രോഗികൾ പോലും ശസ്ത്രക്രീയക്കായി കാത്തിരിക്കേണ്ടത് ഒരു വർഷത്തിലേറെക്കാലം. പല വാർഡുകളിലും ശസ്ത്രക്രീയ എന്നു നടക്കുമെന്ന് പോലും ധാരണയില്ലാതെ മരണവേദനയോടെ കിടക്കുന്ന രോഗികളെ നേരിൽക്കാണാം.
ഇടുപ്പെല്ല് പൊട്ടി ഒടിഞ്ഞു തൂങ്ങിയ നിലയിലാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പലേക്കാടൻ കുഞ്ഞിമുഹമ്മദിന്റെ ഇടതുകാൽ. അസഹ്യമായ വേദനകൊണ്ട് ഉറക്കെ കരയുന്നുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും ശസ്ത്രക്രീയ നടന്നില്ല. രണ്ടാഴ്ച കൂടി കഴിഞ്ഞ് ആലോചിക്കാമെന്നാണ് ഡോക്ടർമാർ ഇപ്പോൾ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രീയ നടത്താൻ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ല.
പുതിയ മൂന്നു സർജൻമാർമാർ കൂടി വന്നാൽ പോലും ശസ്ത്രക്രീയക്കും അനസ്തേഷ്യക്കും ആവശ്യത്തിന് ഡോക്ടർമാരില്ലെന്നാണ് കാരണമായി പറയുന്നത്. ഒാപ്പറേഷൻ തീയറ്റർ സൗകര്യവും കുറവാണ്. ഹെർണിയ, അപ്പന്റിസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി കഠിനവേദനയോടെ എത്തുന്ന രോഗികളോട് 2018 ഏപ്രിൽ മാസത്തിന് ശേഷം ശസ്ത്രക്രീയ നടത്താനുളള സമയമാണ് ഡോക്ടർമാർ അനുവദിക്കാറുളളത്.