തിരുവനന്തപുരം ∙ ചായക്കടയിൽനിന്നു തുടങ്ങി സാമൂഹിക പ്രവർത്തനത്തിലൂടെ സജീവമായ ആളാണു പീഡനശ്രമത്തിനിടയിൽ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടു മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീഹരിയെന്ന കേശവാനന്ദ തീർഥപാദരെന്നു പൊലീസ്. കോലഞ്ചേരിയിൽ ദൈവസഹായം എന്ന ചായക്കട നടത്തുന്നതിനിടയിലാണ് ഇയാൾ കൊല്ലം പന്മന ആശ്രമത്തിലെത്തുന്നത്.
പതിനഞ്ചു കൊല്ലം മുൻപായിരുന്നു ഇത്. ശ്രീഹരിയെന്ന പേരു മാറ്റി സ്വാമിയായി, സാമൂഹിക പ്രവർത്തനവും പൂജകളുമായി കഴിഞ്ഞുവരികയായിരുന്നു. സന്യാസ വേഷത്തിൽ ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനാൽ ‘ബൈക്ക‍് സ്വാമി’ എന്നു നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നു.
കണ്ണമൂലയിൽ ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹവുമായി ബന്ധപ്പെട്ടു നടന്ന സമരത്തിലെ പ്രധാനിയായിരുന്നു ഇയാളെന്നു പൊലീസ് പറയുന്നു. പൊലീസിലെ ഒരു പ്രമുഖ വ്യക്തിയുടെ കൈവശമുള്ള സ്ഥലം വിട്ടുകിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് അന്നു ജനങ്ങളുടെ കയ്യടി നേടി.
ഈ സമരത്തിനിടയിലാണു പെൺകുട്ടിയുടെ വീടുമായി ഇയാൾ അടുക്കുന്നത്. പെൺകുട്ടിയുടെ അസുഖബാധിതനായ അച്ഛനെ ചികിത്സിക്കാനും പൂജകൾക്കുമായി ഇടയ്ക്കിടെ ഇയാൾ എത്തുമായിരുന്നു. തലസ്ഥാനത്തു വരുമ്പോഴെല്ലാം താമസം ഈ വീട്ടിലായിരുന്നു. അക്കാലം മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ആശ്രമം അധികൃതർ പറയുന്നു-‘ആശ്രമവുമായി ബന്ധമില്ല’
തിരുവനന്തപുരത്തു നടന്ന സംഭവവുമായി ബന്ധപ്പെട്ടു പന്മന ആശ്രമത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് ആശ്രമം അധികൃതർ പറഞ്ഞു. ശ്രീഹരിക്ക് ആശ്രമവുമായി ബന്ധമില്ല. 15 വർഷം മുൻപ് ആശ്രമത്തിലെത്തിയ ഇയാൾ ഒന്നര വർഷത്തോളം പഠിച്ചിരുന്നു.
ഇക്കാലത്ത് ആശ്രമത്തിന്റെ മേൽവിലാസത്തിൽ തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് സംഘടിപ്പിച്ചു. പഠനം പൂർത്തിയാക്കാതെ മടങ്ങിയ ശ്രീഹരിക്കു തീർഥപാദ പരമ്പരയിൽനിന്നു സന്യാസദീക്ഷ നൽകിയിട്ടില്ല. ഇയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആശ്രമം ആവശ്യപ്പെട്ടു.