തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെ പൊട്ടിത്തെറിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷമി. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കുരുക്കിൽ പെട്ടതോടെ ടോൾ ഗേറ്റിൽ വാഹനം നിർത്തിയിട്ടാണ് നടി ടോൾ കമ്പനിയുടെ നടപടി ചോദ്യം ചെയ്തത്. ടോൾ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നും സുരഭി മനോരമ ന്യൂസിനോട് പറഞ്ഞു.
കൊച്ചിയിൽ നിന്ന് കോഴിക്കോട്ടെക്കുള്ള യാത്രക്കിടയിലാണ് സുരഭിയുടെ വാഹനം ടോൾ കുരുക്കിൽ പെട്ടത്. നൂറിലേറെ വാഹനം ബ്ലോക്കായി കിടന്നിട്ടും ടോൾ പിരിവ് നിർത്തി ഗതാഗതം സുഗമമാക്കാൻ കമ്പനി തയാറായില്ല. ഇതൊടെ പ്രതിഷേധവുമായി ഇറങ്ങിയ നടി വാഹനങ്ങൾ കടത്തി വിടാൻ ആവശ്യപെട്ടു. ഗതാഗത കുരുക്കിൽ വലഞ്ഞ മറ്റ് യാത്രക്കാരും നടിക്ക് പിന്തുണയുമായെത്തി. ടോൾ ജീവനക്കാർ നടിയോട് തട്ടിക്കയറുന്നതും കാണാം.
മറ്റ് യാത്രക്കാരും ആവശ്യപ്പെട്ടതിനാലാണ് പ്രതികരിച്ചതെന്നും പ്രകോപനപരമായാണ് ടോൾ ജീവനക്കാർ പെരുമാറിയതെന്നും സുരഭി പരാതിപ്പെട്ടു. ഒടുവിൽ ടോൾ പിരിവ് അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തി വിടുകയായിരുന്നു. ഒരു നിരയിൽ അഞ്ചിലെറെ വാഹനമെത്തിയാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന നിയമം പാലിക്കാത്തതാണ് ഗതാഗതകുരുക്കിന് കാരണം.