ഇടുക്കി ജില്ലയിലെ അർഹരായ മുഴുവൻ കുടിയേറ്റക്കാർക്കും രണ്ട് വർഷത്തിനകം പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടയത്തില്‍ കർഷകർക്ക് ഊരാകുടുക്കായ ഉപാധികൾ ഒഴിവാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടയപ്രശ്നത്തിൽ സർക്കാർ ഇടുക്കിക്കാരെ വഞ്ചിച്ചുവെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങൾ പട്ടയമേള ബഹിഷ്കരിച്ചു.
പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ഭൂമിയുടെ അവകാശ രേഖ സ്വന്തമാക്കാൻ കുടുംബസമേതമാണ് കർഷകർ എത്തിയത്. പതിനായിരം പേർക്ക് പട്ടയം നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 5500 പേർക്കാണ് ആദ്യഘട്ടത്തിൽ പട്ടയം ലഭിച്ചത്. പതിനായിരം പട്ടയങ്ങൾ നൽകാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞു. ഇതിന് പരിഹാരമെന്ന നിലയിലാണ് അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും രണ്ട് വർഷത്തിനകം പട്ടയം നൽകാനുള്ള തീരുമാനം.
ഭൂമി പണയപ്പെടുത്താനും മരം മുറിക്കാനും നിലനിൽക്കുന്ന തടസങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ പങ്കെടുക്കുന്ന ഇടുക്കി ജില്ലയിലെ ആദ്യത്തെ പരിപാടിയായിരുന്നു പട്ടയമേള. വിവിധ വില്ലേജുകളിൽ നിന്നെത്തിയ 35 പേർക്ക് മുഖ്യമന്ത്രി നേരിട്ട് പട്ടയം നൽകി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രിമാരായ എം.എം.മണി, എ.രാജു എന്നിവരും പങ്കെടുത്തു. അർഹതെപ്പട്ട പലരെയും തഴഞ്ഞെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിനിധികൾ പട്ടയമേള ബഹിഷ്കരിച്ചത്.