കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ എം.എൽ.എയായിരിക്കെ ജനകീയ സമരം നടത്തി വീണ്ടെടുത്ത തൃശൂരിലെ ചണ്ടിപ്പുലിപ്പാടം നികത്താൻ വീണ്ടും ശ്രമം. തൃശൂർ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് മണ്ണിട്ട് തുടങ്ങിയത്. കൃഷി മുടങ്ങി പാടത്ത് കാട് കയറിയതോടെയാണ് നികത്തൽ നീക്കങ്ങളുമായി ഭൂമാഫിയ സജീവമായത്.
2010 ൽ സ്വകാര്യവ്യക്തി ചണ്ടിപ്പുലിപ്പാടം നികത്തിയപ്പോൾ എം.എൽ.എയായിരുന്ന വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ സമരം നടത്തി, ഇട്ട മണ്ണ് തിരിച്ചെടുപ്പിച്ച് പൂർവസ്ഥിതിയിലാക്കി ചരിത്രവിജയം നേടി. അന്ന് സമരത്തിന് നേതൃത്വം നൽകിയ എം.എൽ.എ ഇന്ന് കൃഷിമന്ത്രിയായി. എന്നാൽ അതേ പാടം അതേ രീതിയിൽ വീണ്ടും നികത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച കാഴ്ചയാണ് ഇന്ന് കാണാനാവുന്നത്.
രണ്ട് ദിവസം മുൻപാണ് മണ്ണിടീൽ തുടങ്ങിയത്. കൃഷി ചെയ്യാനുള്ള കർഷകസംഘത്തിന്റെ അപേക്ഷ കോർപ്പറേഷൻ അംഗീകരിക്കാതിരുന്നതും നികത്തലിന് കളമൊരുക്കി..
മൂന്ന് വർഷമായി കൃഷി മുടങ്ങിയ ചണ്ടിപ്പുലിപ്പാടം മുഴുവൻ കാടാണ്. കൃഷിക്ക് കർഷകർ തയാറാണങ്കിലും ഉടമകളായ സ്വകാര്യവ്യക്തികൾ പാട്ടത്തിന് നൽകുന്നില്ല. കൃഷി ചെയ്യാത്ത ഭൂമി നെൽവയൽ നിയമപ്രകാരം ഏറ്റെടുക്കാമെന്നിരിക്കെ സർക്കാർ തയാറാവാത്തതും പാടം കാട് കയറാനും അതുവഴി നികത്തലിനും കാരണമാവുന്നു. കാട് വെട്ടി കൃഷിയിറക്കി കൃഷിമന്ത്രി തന്നെ ചണ്ടിപ്പുലിപ്പാടത്തിന്റെ മറ്റൊരു പുനർജൻമത്തിന് േനതൃത്വം നൽകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.