ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അമ്പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടിക്ക് പിന്തുണയുമായി സർക്കാർ. പെൺകുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പെൺകുട്ടിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലത്തു ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്കു പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തി. യുവതിയുടെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണെന്ന് അവർ പറഞ്ഞു.
ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്നും ആ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി എടുത്ത തീരുമാനവും അഭിനന്ദനാർഹമാണെന്ന് മന്ത്രി ജി. സുധാകരനും പ്രതികരിച്ചു. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ ശ്രമിക്കും. ഇത്തരം വിഷയങ്ങളിൽ സ്ത്രീകൾ ധൈര്യപൂർവം മുന്നോട്ട് വരണമെന്നും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നയാളാണെന്നും ജി. സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സമാനമായ വിഷയം മുൻനിർത്തി മൂന്നു വർഷം മുൻപ് എഴുതിയ കവിതയും ജി. സുധാകരൻ പത്രക്കുറിപ്പിലൂടെ ഒാർമിപ്പിച്ചു. ‘നീച ലിംഗങ്ങൾ മുറിയ്ക്കുന്ന പെണ്ണുങ്ങൾ’ എന്ന കവിത പുറത്തിറങ്ങിയപ്പോൾ തനിക്കെതിരെ നിരവധി മാന്യന്മാർ രംഗത്തുവന്നിരുന്നു. ഇത് കവിതയാണോ എന്ന് പരിഹാസമുണ്ടായെന്നും എന്നാൽ, ഇപ്പോൾ കേവലം കവിത മാത്രമല്ല ജീവിതാണെന്ന് തെളിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നതായാണു മൊഴി. അതേസമയം, ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ശ്രീഹരി പൊലീസിനു നൽകിയ മൊഴി.