സംസ്ഥാനത്ത് പനി പടരുന്നു. ജനുവരി മുതൽ അറുപത്തിയാറ് പനിമരണമുണ്ടായതിൽ എച്ച് വൺ എൻ വൺ ആണ് മുപ്പത്തിയൊമ്പതു പേരുടേയും ജീവനെടുത്തത്. തലസ്ഥാനത്ത് ഇന്നലെ അറുപത്തിയാറുപേർക്കു കൂടി ഡങ്കിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികൾ ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കാത്തത് സ്ഥിതി വഷളാക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മൂന്ന് എച്ച് വൺ എൻ വൺ മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ട, കൊല്ലം, പാലക്കാട് സ്വദേശികളാണിവർ. ഇതോടെ എച്ച് വൺ എൻ വൺ ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. കാസർകോട് ജില്ലയിൽ ഇന്നലെ പനിബാധിച്ച് മരിച്ചയാൾക്ക് എലിപ്പനിയാണെന്നും സംശയിക്കുന്നു. ജനുവരിമുതൽ മരണസംഖ്യ അറുപത്തിയാറായി. ഇതുവരെ പനിക്ക് ചികിൽസ തേടിയത് എട്ടര ലക്ഷം പേർ. ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിരിക്കുന്ന ചികിൽസ മാനദണ്ഡങ്ങൾ സ്വകാര്യ ആശുപത്രികൾ പാലിക്കാത്തത് മരണസംഖ്യ ഉയർത്തുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
അസുഖ ബാധിതരുടെ കൃത്യമായ കണക്കുകളും സ്വകാര്യ ആശുപത്രികൾ ലഭ്യമാക്കുന്നില്ല. ഇതിനിടെ സംസ്ഥാനത്ത് 106 പേർക്കു കൂടി ഡങ്കിപ്പനി സ്ഥിരീകരിച്ചു. അറുപത്തിയാറു കേസുകളും തിരുവനന്തപുരത്താണ്. ആരോഗ്യ വകുപ്പിന്റേയും കോർപറേഷന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി.