മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ചരമ വാർഷികത്തിൽ സർക്കാരിന് നായനാരുടെ മകന്റെ പരോക്ഷ വിമർശനം.ഇങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടായിരുന്നുവെന്ന തലക്കെട്ടിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് മകൻ കെ.പി കൃഷ്ണകുമാർ പരോക്ഷ വിമർശനം ഉയർത്തുന്നത്. ഇന്നു രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോൾ അച്ഛൻ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ആലോചിക്കാറുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.
ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുളള കഴിവാണ് നായനാരുടെ പ്രത്യേകതയെന്നും കൃഷ്ണകുമാർ പറയുന്നു. സൂചി കൊണ്ടടുക്കാവുന്ന കാര്യങ്ങൾ തൂമ്പ കൊണ്ട് എടുക്കുന്നത് കാണുമ്പോൾ അച്ഛനെ ഓർമ്മ വരുമെന്നും കൃഷ്ണകുമാർ പറഞ്ഞു വയ്ക്കുന്നു.
ജോലി കണ്ടാണ് അദ്ദേഹം ഉദ്യോഗസ്ഥരെ അളന്നിരുന്നതെന്നും എൽഡിഎഫിന്റെ ആൾ, യുഡിഎഫിന്റെ ആൾ എന്ന നിലയിൽ അദ്ദേഹം അവരെ വേർതിരിച്ചില്ലെന്നും കൃഷ്ണകുമാർ പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ അടുപ്പക്കാരനായിരുന്നുവെന്ന കാരണം പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെയും നായനാർ മാറ്റി നിർത്തിയിരുന്നില്ല. ഇ.കെ നായനാരുടെ കാലത്ത് ഐഐസ്, ഐപിഎസ്, വിവാദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും കെ.പി കൃഷ്ണകുമാർ സമർത്ഥിക്കുന്നു. നായനാർ ഒരു കാര്യം പറഞ്ഞാൽ അതിൽ വ്യക്തി താത്പര്യങ്ങൾ ഉണ്ടാകില്ലെന്ന് ജനങ്ങൾക്കറിയാം. അതു കൊണ്ട് തന്നെ അപ്രതീക്ഷിതമായി അദ്ദേഹം പറഞ്ഞ വാക്കുകൾ ജനം ലഘൂകരിച്ചു കാണുമായിരുന്നു.
രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങൾ ഉളളയാളായിരുന്നു നായനാർ. കെ. കരുണാകരനുമായുളള ഊഷ്മളമായ സൗഹൃദവും കൃഷ്ണകുമാർ വരികളിലൂടെ വരച്ചിടുന്നു. ഓരോ പദ്ധതി രൂപകല്‍പ്പന ചെയ്യുമ്പോഴും സാധാരണക്കാരന് ഇതുകൊണ്ട് എന്ത് പ്രയോജനം ലഭിക്കുമെന്ന് അച്ഛന്‍ ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ട്.
പതിനൊന്ന് വര്‍ഷം കേരളാ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്ക് നേരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ലെന്നത് ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. സെൻകുമാറുമായുളള വിവാദങ്ങളും സർക്കാരിന്റെ വീഴ്ചകളും പരോക്ഷമായി സ്പർശിക്കുന്ന ലേഖനം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു.