മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ചരമവാർഷിക ദിനം ഇന്ന്
ഇന്നു രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോൾ അത് അച്ഛൻ( ഇ.കെ നായനാർ) മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെങ്കിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ആലോചിക്കാറുണ്ട്. ആഴ്ചകളോളം നീട്ടിക്കൊണ്ടു പോകുന്ന പല വിവാദങ്ങളും അച്ഛൻ ഒരു ദിവസം കൊണ്ട് തീർക്കുമായിരുന്നു. പെട്ടെന്നു തീരുമാനങ്ങളെടുക്കുന്ന കഴിവാണ് അച്ഛന്റെ പ്രത്യേകത.
സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങൾ ഇന്നു തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോൾ അച്ഛനെ ഓർമ വരും. ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ എൽഡിഎഫിന്റെ ആൾ, യുഡിഎഫിന്റെ ആൾ എന്ന രീതിയിൽ അദ്ദേഹം വേർതിരിച്ചു കണ്ടിരുന്നില്ല. അവർ ചെയ്യുന്ന ജോലി കൊണ്ടാണ് അവരെ അളന്നിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതു കൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛൻ അകറ്റിനിർത്തിയില്ല.
അതു കൊണ്ട് തന്നെ ഇ.കെ നായനാരുടെ കാലത്ത് ഐഎസ്, ഐപിഎസ്, വിവാദങ്ങൾ ഉണ്ടായിരുന്നില്ല. പല രാഷ്ട്രീയ നേതാക്കളും അപ്രതീക്ഷിതമായി പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷേ അക്കാര്യത്തിൽ ജനം നായനാർക്ക് ഒരു ആനുകൂല്യം നൽകിയിരുന്നു. നായനാർ ഒരു കാര്യം പറഞ്ഞാൽ അതിൽ അദ്ദേഹത്തിനു വ്യക്തിതാത്പര്യങ്ങൾ ഒന്നുമുണ്ടാകില്ലെന്നു ജനത്തിനറിയാം. അതു കൊണ്ട് തന്നെ അദ്ദേഹം പറയുന്നത് ശരിയെന്ന് ജനം വിലയിരുത്തും. വിവാദമാകാമായിരുന്ന പല പ്രയോഗങ്ങളും അത് അതു നായനാർ പറഞ്ഞതല്ലേ എന്നു ജനം ലഘൂകരിച്ചു.
രാഷ്ട്രീയത്തിനതീതമായ വൃക്തിബന്ധങ്ങളും അച്ഛന്റെ പ്രത്യേകതയാണ്. മരിക്കുന്നതിന് ആറുമാസം മുൻപ് അച്ഛൻ ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുമ്പോൾ കെ. കരുണാകരൻ കാണാൻ വന്നിരുന്നു.വികാരനിർഭരമായിരുന്നു ആ കൂടിക്കാഴ്ച. കാരണം അത്രമേൽ ആഴമുളളതായിരുന്നു അവരുടെ സൗഹൃദം. നേരിട്ടു കാണുമ്പോൾ അവർ ഒരിക്കലും രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. ഓരോ പുതിയ പദ്ധതിയെക്കുറിച്ചു ആലോചിക്കുമ്പോഴും അതു കൊണ്ട് സാധാരണക്കാരന് എന്തു പ്രയോജനമെന്ന് അച്ഛൻ ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ടായിരുന്നെന്ന് ചീഫ് സെക്രട്ടറിയായിരുന്ന സി.പി നായർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
എല്ലാറ്റിനുമപരി, പതിനൊന്നു വർഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാൾക്കു നേരെ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല എന്നത് ഇക്കാലത്തെ രാഷ്ട്രീയക്കാർക്കു ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
(ഇ.കെ നായനാരുടെ മകനാണ് ലേഖകൻ)