പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ പെയിന്റടിക്കാന്‍ മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബഹ്റ പുറത്തിറക്കിയ സർക്കുലറിൽ വീഴ്ചയെന്ന് ഡി.ജി.പി ടി.പി.സെൻകുമാർ. സർക്കുലർ തയ്യാറാക്കിയപ്പോൾ സ്റ്റോർ പർച്ചേസ് മാന്വൽ ലംഘിക്കപ്പെട്ടന്നാണ് സെൻകുമാറിന്റെ കണ്ടെത്തൽ. വിവരാവാകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഡി.ജി.പി നിലപാട് വ്യക്തമാക്കിയത്.
പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാൻ തീരുമാനിച്ച വിവാദ നടപടിയിൽ ലോക്നാഥ് ബഹ്റയുടെ വിശദീകരണത്തിനെതിരായാണ് പൊലീസ് മേധാവിയുടെ നിലപാട്. കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് നടന്ന കൺസ്ട്രക്ഷൻ റിവ്യൂ മീറ്റിംഗിലാണ് സ്റ്റേഷനുകളിൽ ഏകീകൃത കളർ കോഡിംഗ് സംവിധാനം നടപ്പാക്കാൻ പൊലീസ് മേധാവിയായിരുന്ന ബഹ്റ തീരുമാനമെടുത്തതെന്ന് സെൻകുമാർ വ്യക്തമാക്കുന്നു. 2015ലെ ഡിജിപിമാരുടെ യോഗത്തിലാണ് സ്റ്റേഷനുകൾക്ക് ഒരേനിറം നൽകാനുള്ള തീരുമാനം എടുത്തതെന്നായിരുന്നു നേരത്തെ ലോക്നാഥ് ബഹ്റ വിശദീകരിച്ചിരുന്നത്. 1968ൽ പൊലീസ് ആസ്ഥാനത്തു നിന്നും സമാനമായ ഉത്തരവിറങ്ങിയിട്ടുണ്ട്.
വാഹനങ്ങൾക്ക് നിറം കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് കമ്പനിയുടെ പേര് പരാമർശിച്ച് ഉത്തരവിറക്കിയതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.സ്റ്റോര്‍ പർച്ചേസ് മാന്വൽ പ്രകാരം ബ്രാൻഡിന്റെ പേര് പരാമർശിക്കപ്പെടേണ്ടതായി വരുന്ന അടിയന്തര സാഹചര്യത്തിൽ അഥവാ, സമാനമായ എന്നീ പദങ്ങൾ ഉപയോഗിക്കണം. എന്നാൽ ഇത് ബഹ്റയുടെ സർക്കുലറിൽ ഇല്ലായിരുനെന്നും വിവരാവകാശ രേഖയിൽ ടി പി സെൻകുമാർ ചൂണ്ടിക്കാട്ടുന്നു.ഇതുമൂലമാണ് പൊതുജനമധ്യത്തിൽ തെറ്റിധാരണ ഉണ്ടായതെന്നും പൊലീസ് ആസ്ഥാനത്തു നിന്ന് നൽകിയ വിവരാവകാശ രേഖയിൽ പരാമർശമുണ്ട്.