തിരുവനന്തപുരത്ത് ഡെങ്കിപ്പനി പടരുന്നതിനിടെ ജാഗ്രതാ നിർദ്ദേശവുമായി മെഡിക്കൽ കോളേജ് അധികൃതർ. ഒരിക്കൽ ഡങ്കിപ്പനി ബാധിച്ചവരും ഗുരുതര അസുഖങ്ങളുള്ളവരും കൂടുതൽ മുൻകരുതൽ എടുക്കണം. ജില്ലയിൽ അറുപത്തിയെട്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
കെട്ടിക്കിടക്കുന്ന ശുദ്ധ ജലത്തിലാണ് ഡങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുക. പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, ശരീരവേദന,തലവേദന, വിശപ്പില്ലായ്‌മ, ഛർദി, കണ്ണുകൾക്കുതാഴെയും സന്ധികളിലുമുണ്ടാകുന്ന വേദന, ചുവന്നതടിപ്പുകൾ ഇതെല്ലാമാണ് ലക്ഷണങ്ങൾ. മൂന്നുദിവസത്തിനു ശേഷവും പനി കുറയുന്നില്ലെങ്കിൽ ചികിത്സ തേടണം.
പ്രായാധിക്യമുള്ളവരും ,രക്തസമ്മർദ്ദം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളുള്ളവരും കൂടുതൽ സൂക്ഷിക്കണം. കൊതുകു നിയന്ത്രണമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏകമാർഗം. ശുദ്ധ ജലം കെട്ടിനിൽക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കണം. ഡെങ്കി വൈറസുകൾക്കെതിരെ ആന്റിബയോട്ടിക്‌സ് ലഭ്യമല്ല. അതു കൊണ്ടു തന്നെ പനികുറയാനുള്ള മരുന്നും പൂർണവിശ്രമവുമാണ് പ്രധാനം.