പട്ടാപ്പകൽ നഗരമധ്യത്തിൽ നടുറോഡിൽ നടന്ന കൊലപാതകത്തിൽ നടുങ്ങി നഗരം. തിരക്കേറിയ സഹോദരൻ അയ്യപ്പൻ റോഡിൽ ആളുകൾ നോക്കിനിൽക്കെയാണു വടയെച്ചൊല്ലിയുള്ള തർക്കത്തിൽ ഹോട്ടലുടമയെ കൊലപ്പെടുത്തിയത്. 15 വർഷമായി ഇവിടെ ഹോട്ടൽ നടത്തുന്ന, നാട്ടുകാർക്കെല്ലാം പരിചിതനായ വൈറ്റില ജൂനിയർ ജനതാ റോഡ് മംഗലപ്പിള്ളി ജോൺസന്റെ (ആൽബി) മരണം പ്രദേശവാസികളെയാകെ നടുക്കി.
സഹോദരൻ അയ്യപ്പൻ റോഡ് വികസനത്തിനു സ്ഥലം വിട്ടുകൊടുത്തതിനു പകരമായി ജോൺസണു നഗരസഭ നിർമിച്ചുകൊടുത്ത കെട്ടിടത്തിലാണു ഹോട്ടൽ നടത്തിയിരുന്നത്. ഹോട്ടലിന്റെ ഒന്നാം നിലയിലായിരുന്നു അടുത്ത കാലം വരെ താമസം. പിന്നീട് ജൂനിയർ ജനതാറോഡിൽ വീടുനിർമിച്ച് താമസമാക്കി. പ്രതി രതീഷ് രണ്ടുമാസം മുൻപാണു പാരഡൈസ് റോഡിൽ വാടകയ്ക്കു താമസിക്കാനെത്തിയത്.
വൈറ്റില ജംക്‌ഷനിൽ പൂക്കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശിനിയും ഇയാൾക്കൊപ്പം ഇവിടെ താമസമുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു രതീഷെന്നു നാട്ടുകാർ പറയുന്നു. ഇയാൾ മലയാളിയാണെന്ന വിവരം പോലും അയൽപക്കത്തുള്ളവർക്ക് അറിയുമായിരുന്നില്ല. തമിഴ്നാട്ടുകാരനാണെന്ന നിഗമനത്തിലായിരുന്നു ഇവർ.
ജോൺസണുമായി മുൻ വിരോധങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ല. ഉച്ചയ്ക്കു കടയിലെത്തി വട വാങ്ങുകയും വടയ്ക്കു പുളിയാണെന്നു പറഞ്ഞു ബഹളം വച്ചു പോവുകയും ചെയ്തപ്പോൾ പ്രശ്നം അവിടംകൊണ്ടവസാനിച്ചെന്നാണു ജോൺസണും ഹോട്ടലിലെ ജീവനക്കാരും കരുതിയത്.
ഒന്നര മണിക്കൂറിനുശേഷം, പുറത്തുപോയി മടങ്ങിവന്ന ജോൺസൺ രതീഷ് വട്ടം കയറി നിന്നപ്പോൾ ബൈക്ക് നിർത്തിയതും അതുകൊണ്ടാണ്. ബഹളം കേട്ടു ഹോട്ടലിലെ രണ്ടു ജീവനക്കാർ ഓടിച്ചെല്ലുമ്പോൾ ജോൺസന്റെ കഴുത്തിൽ കത്തിവച്ച് നിൽക്കുകയായിരുന്നു രതീഷ്. ഇവർ അടുത്തേക്കെത്തുംമുൻപേ കത്തിക്കു കഴുത്തിൽവെട്ടി.
ജോൺസൺ പിടഞ്ഞു നിലത്തുവീണതോടെ പ്രതി ജൂനിയർ ജനതാ റോഡിലേക്ക് ഓടിമറഞ്ഞു. ഹോട്ടലിലെ രണ്ടു ജീവനക്കാരും സമീപത്തെ കടകളിലെ ചിലരും സംഭവത്തിനു ദൃക്സാക്ഷികളാണ്. തമിഴ്നാട് സ്വദേശികളുടെ വിഹാരകേന്ദ്രമായ വൈറ്റിലയിൽ നിസാര കാരണത്തിനു കത്തിക്കുത്തും കൊലപാതകവുമുണ്ടാകുന്നത് ഇതാദ്യമല്ല. മദ്യപിച്ചു തർക്കത്തിലേർപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ തമ്മിൽ തല്ലുകയും ഇവരിലൊരാൾ തലയ്ക്കു കല്ലിനടിയേറ്റു മരിക്കുകയും ചെയ്തത് ഒരു വർഷം മുൻപാണ്. വൈറ്റില ജംക്‌ഷനു സമീപം ബാങ്ക് റോഡിലായിരുന്നു സംഭവം. പ്രതിയെ പിന്നീടു പിടികൂടി.