രാജസ്ഥാനിൽ മലയാളി യുവാവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായി, ഗർഭിണിയായ ഭാര്യയ്ക്കു മുന്നിൽ വെടിയേറ്റു മരിച്ചു. ജയ്‌പുരിൽ സ്ഥിരതാമസക്കാരായ മലയാളി യുവാവ് അമിത് നായരാണു (28) ഭാര്യ മംമ്തയുടെയും മറ്റു കുടുംബാംഗങ്ങളുടെയും കൺമുന്നിൽ വെടിയേറ്റു മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. മംമ്തയുടെ സഹോദരനും സുഹൃത്തുമാണു വെടിയുതിർത്തതെന്നു കരുതുന്നു. മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും ഒളിവിലാണ്.
പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും ഏറെ വർഷങ്ങളായി ജയ്പുരിലാണു താമസം. സിവിൽ എൻജിനീയറായ അമിത്തും അഭിഭാഷകയായ മംമ്ത ചൗന്ദരിയും തമ്മിലുള്ള വിവാഹം രണ്ടു വർഷം മുൻപായിരുന്നു. മംമ്തയുടെ കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്നു നാട്ടിലെത്തിയാണു ചടങ്ങുകൾ നടത്തിയത്. ജയ്പുരിലേക്കു മടങ്ങിയ ശേഷം മംമ്തയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. മംമ്ത ഗർഭിണിയായതോടെ കുടുംബാംഗങ്ങൾ വീണ്ടും അടുത്തു. ഇന്നലെ രാവിലെ അമിത്തിന്റെ വീട്ടിലെത്തിയതായിരുന്നു മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും. ഇതിനിടെ വാക്കുതർക്കമുണ്ടായി. തുടർന്നാണു അമിത്തിനു നേരെ വെടിയുതിർത്തത്.
നാലു വെടിയേറ്റ അമിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്പുർ ഹീരാപുര ജഗദംബ നഗർ രമാദേവിയുടെയും പരേതനായ സോമൻപിള്ളയുടെയും മകനാണ് അമിത്. സഹോദരി സ്മിത. സംസ്കാരം പിന്നീട്.